പാലത്തിൽ അടി നടന്ന വിവരം കിട്ടി പൊലീസെത്തി, പരുങ്ങി നിന്നയാളുടെ കയ്യിലൊരു കവർ; 700 ഗ്രാം കഞ്ചാവ് പിടികൂടി
കാസർഗോഡ്: മടക്കര പാലത്തിന് സമീപത്തു നിന്ന് പൊലീസ് പിടികൂടിയത് 700 ഗ്രാം കഞ്ചാവ്. അന്യ സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് ചന്തേര പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ഒറീസ സ്വദേശി പത്മലോചൻ ഗിരി(42 ) എന്നയാളാണ് പ്രതി.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചന്തേര പോലീസ് നൈറ്റ് പട്രോളിംഗ് നടത്തിവരുത്തുകയായിരുന്നു. ഈ സമയത്ത് മടക്കര ഭാഗത്ത് സംഘർഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതെത്തുടർന്ന് അവിടെയെത്തിയ പൊലീസ് സംശയാസ്പദമായി ഒരാൾ കവറുമായി നിൽക്കുന്നത് കാണുകയായിരുന്നു. ഇയാൾ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ അടുത്തെത്തി. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്തുടർന്ന് പിടികൂടി കയ്യിൽ ഉണ്ടായിരുന്ന കവർ പരിശോധിച്ചപ്പോൾ 700 ഗ്രാം കഞ്ചാവ് കണ്ടെത്തി. ചോദ്യം ചെയ്തതിൽ ഇയാൾ കഞ്ചാവ് സ്ഥിരമായി വിൽക്കുന്നയാളാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്‌പെക്ടർ പ്രശാന്ത് എംന്റെ നിർദ്ദേശ പ്രകാരം , സബ് ഇൻസ്പെകർ സതീഷ് കെ പി ,എസ് സി പി ഒ സജിത്ത്, ശ്രീജിത്ത്, സുധീഷ്, ഡ്രൈവർ എ എസ് ഐ സുരേഷ് ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഒരു മാസം, കേരളമാകെ ലഹരിക്കെതിരെ വലവിരിച്ച് ഓപ്പറേഷന്‍ ഡി ഹണ്ട്; 7038 കേസുകളും 7307 അറസ്റ്റും