ഷിബില കൊലപാതകം; യാസിർ കയ്യിലെപ്പോഴും കത്തി കരുതിയിരുന്നു, ജീവൻ അപകടത്തിലാകും എന്ന തിരിച്ചറിവിൽ പോന്നു, സഹോദരി
കോഴിക്കോട്: ഈങ്ങാപുഴയിൽ കൊല്ലപ്പെട്ട ഷിബില ഭർത്താവിൽ നിന്നും നേരിട്ടത് ക്രൂര പീഡനം. പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലെത്തി സ്വയം ജോലിയും കണ്ടെത്തി മൂന്നാം ദിവസമായിരുന്നു കൊലപാതകം. പരാതിയിൽ പൊലീസ് കാര്യമായി ഇടപട്ടില്ലെന്നും സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ജില്ലയിലെ ലഹരി ഹോട്ട് സ്പോടുകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കി.
വിവാഹം കഴിഞ്ഞ് മൂന്നുവർഷത്തോളം വീട്ടുകാരുമായി ഷിബില ബന്ധമുണ്ടായിരുന്നില്ല. മകൾ ഉണ്ടായതിന് ശേഷമാണ് വീട്ടിലേക്ക് വന്നത്. എപ്പോഴും യാസിർ കയ്യിൽ കത്തി കരുതിയിരുന്നു. പേടിപ്പിക്കുന്നത് സ്ഥിരമായിരുന്നുവെന്നും സഹോദരി പറഞ്ഞു. യാസിർ ഷിബിലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ലഹരിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതോടെ ക്രൂരത വർധിച്ചു. ഇനിയും നിന്നാൽ ജീവൻ വരേ അപകടത്തിലാകും എന്ന തിരിച്ചറിവിലാണ് സ്വന്തം വീട്ടിലെത്തിയത്. ഉപജീവനത്തിനായി ജോലി കണ്ടെത്തി മൂന്നാം ദിനമാണ് ഭർത്താവ് കൊലക്കത്തിയുമായെത്തിയത്.
അതേസമയം, ആക്രമണത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഷിബിലയുടെ മാതാപിതാക്കൾ ആശുപത്രി വിട്ടു. മൂന്ന് ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇവർ. അതിനിടെ ലഹരി കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്ക8 കണ്ടുകെട്ടുമെന്ന് എക്സൈസ് വ്യക്തമാക്കി. ലഹരി ശൃംഖല ശക്തമായ 47 ഹോട്ട് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണവും ശക്തമാക്കും.