വീട്ടമ്മയുടെ മരണം 5 മാസത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു; ഭർത്താവ് അറസ്റ്റിൽ, രോഗിയായ ഭാര്യയെ കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരം ആനയറയിലെ വീട്ടമ്മ ഷീലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് വിധുവിനെ അഞ്ച് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയായ ഭാര്യയെ വിധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് ഷീലയെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴുത്തിൽ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായിരുന്നില്ല. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റിലായത്.