മാനിനെ വെടിവെച്ച് കൊന്നു, ഇറച്ചി പങ്കിട്ടെടുത്തു; പ്രതികള്‍ കീഴടങ്ങി
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് മലമാനിനെ വെടിവെച്ച് കൊന്ന കേസിലെ രണ്ട് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളാ കുഞ്ഞയമു, റാഫി എന്നിവരാണ് കീഴടങ്ങിയത്. റാഫിയുടെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം മാനിന്‍റെ ഇറച്ചിയും ശരീര ഭാഗങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ മാനിനെ വെടിവെച്ച സ്ഥലവും വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.
കരടിയോട് പള്ളിക്ക് സമീപത്തുള്ള ഒഴിഞ്ഞ റബ്ബർ തോട്ടത്തിൽ വച്ചാണ് മാനിനെ വെടിവെച്ചത്. റാഫിയുടെ ഒഴിഞ്ഞ വീട്ടിൽ വച്ച് ഇറച്ചി നന്നാക്കിയശേഷം രണ്ടുപേരും പങ്കിട്ട് എടുക്കുകയാണ് ചെയ്തതെന്ന് പ്രതികൾ പറഞ്ഞു. മൂന്ന് വയസ് പ്രായമുള്ള മലമാനിനെയാണ് വെടിവെച്ച് കൊന്നത്. കേസിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.