ഞെട്ടിപ്പിക്കുന്ന കണക്കുകള്‍; രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ നശിപ്പിച്ചത് 14000 കോടിയുടെ രാസലഹരി വസ്തുക്കള്‍
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കൾ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്താനനുവദിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ജമ്മു കശ്മീരിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ഭീകരവാദികളും ആയുധംവെച്ച് കീഴടങ്ങിയെന്നും അമിത്ഷാ പറഞ്ഞു. അടുത്ത വർഷം മാർച്ചിനകം രാജ്യത്തുനിന്നും മാവോയിസം പൂർണമായും തുടച്ചുനീക്കുമെന്നും രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചയ്ക്കിടെ അമിത്ഷാ ആവർത്തിച്ചു.