ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി
ദില്ലി: സംവിധായകനും നടനുമായ ശാന്തിവിള ദിനേശിൻ്റെ ഹർജി തള്ളി സുപ്രീം കോടതി. സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്. ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ ശാന്തിവിള ദിനേശിന്‍റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ശാന്തിവിള ദിനേശിന്‍റെ വാദം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.
അതേസമയം ശാന്തിവിള ദിനേശിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ മറ്റൊരു കേസും പൊലീസ് ഈയിടെ എടുത്തിരുന്നു. ശാന്തിവിള ദിനേശ്, യുട്യൂബര്‍ ജോസ് തോമസ് എന്നിവർക്കെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്.