സംസ്ഥാന നിയമസഭാ സമ്മേളനങ്ങളിൽ ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ചർച്ചയും ആരോപണ പ്രത്യാരോപണങ്ങളും കയ്യാങ്കളിയും വരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഇതാദ്യമായിരിക്കാം ഒരു എംഎൽഎ നിയമസഭയിൽ പുരുഷന്മാര്‍ക്ക് കുടിക്കാൻ മദ്യം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുന്നത്. കർണാടക നിയമസഭയിലാണ് മുതിർന്ന ജെഡിഎസ് നിയമസഭാംഗം എം ടി കൃഷ്ണപ്പ ഇത്തരത്തിൽ ഒരാവശ്യം ഉന്നയിച്ചത്.
കർണാടക സർക്കാരിന്‍റെ 2025-26 ബജറ്റ് എക്സൈസ് വരുമാനം 40,000 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തുരുവേകെരെയെ പ്രതിനിധീകരിക്കുന്ന മുതിർന്ന ജെഡിഎസ് എംഎൽഎ എം ടി കൃഷ്ണപ്പ സൗജന്യ മദ്യം വേണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചത്. നിയമസഭയിലെ അവതരണത്തിൽ അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു; “ഒരു വർഷത്തിനുള്ളിൽ, സർക്കാർ മൂന്ന് തവണ (എക്‌സൈസ്) നികുതി വർദ്ധിപ്പിച്ചു. ഇത് പാവങ്ങളെ ബാധിക്കുന്നു. 40,000 കോടി രൂപയുടെ എക്‌സൈസ് ലക്ഷ്യം വീണ്ടും നികുതി കൂട്ടാതെ എങ്ങനെ കൈവരിക്കും? ആളുകളെ, പ്രത്യേകിച്ച് തൊഴിലാളികളെ മദ്യപിക്കുന്നതിൽ നിന്ന് തടയാൻ ഞങ്ങൾക്ക് കഴിയില്ല. അവരുടെ ചെലവിൽ, നിങ്ങൾ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നൽകുന്നു. എന്തായാലും അത് ഞങ്ങളുടെ (പുരുഷന്മാരുടെ) പണമാണ്. അതിനാൽ, കുടിക്കുന്നവർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകുക. അവർ കുടിക്കട്ടെ.” എംഎൽഎയുടെ ആവശ്യം സഭ പ്രക്ഷുബ്ധമാക്കിയെങ്കിലും അതൊന്നും കൂസാക്കാതെ അദ്ദേഹം സൗജന്യ മദ്യം സൊസൈറ്റികൾ വഴി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കൃഷ്ണപ്പയുടെ പരാമർശത്തോട് പ്രതികരിച്ച ഊർജ മന്ത്രി കെ ജെ ജോർജ്ജ് ഈ ആശയം തള്ളിക്കളയുകയും അടുത്ത തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ നിങ്ങൾ തന്നെ നടപ്പിലാക്കിക്കൊള്ളൂവെന്ന് പറയുകയും ചെയ്തു. കൂടാതെ ആളുകളുടെ മദ്യപാനം കുറയ്ക്കാനാണ് തങ്ങളുടെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷ്ണപ്പ സഭയിൽ സൗജന്യ മദ്യത്തിനായി വാദിച്ചപ്പോൾ, കോൺഗ്രസ് എംഎൽഎ ബിആർ പാട്ടീൽ തികച്ചും വിപരീതമായ നിലപാടാണ് സ്വീകരിച്ചത്, സമ്പൂർണ മദ്യനിരോധനം ആവശ്യപ്പെട്ടു. എക്സൈസ് വരുമാനം പാപങ്ങളുടെ പണമാണെന്നും അത് പാവപ്പെട്ടവരിൽ നിന്നും ഊറ്റിയെടുത്ത രക്തമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി മദ്യനിരോധനം ഏർപ്പെടുത്തണമെന്നും വ്യക്തമാക്കിയ അദ്ദേഹം മഹാത്മാഗാന്ധി രണ്ടു മണിക്കൂർ ഏകാധിപതി ആയിരുന്നെങ്കിൽ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയേനെയെന്നും കൂട്ടിച്ചേര്‍ത്തു.