കുറുപ്പംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ചു, തെളിവായി സഹപാഠിക്കയച്ച കത്ത്; അമ്മയുടെ സുഹൃത്തായ ടാക്സി ഡ്രൈവർ പിടിയിൽ

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ എറണാകുളം കുറുപ്പംപടിയില്‍  അറസ്റ്റില്‍. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 2 വര്‍ഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ അമ്മയുടെ അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാര്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചു. അച്ഛന്‍  രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്‍റെ ടാക്സിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചതിന് ശേഷം സൌഹൃദമായി വളര്‍ന്നു. ലിവിംഗ് ടുഗദര്‍ പോലെയുള്ള ബന്ധമായിരുന്നു ധനേഷ് കുമാറും ഈ സ്ത്രീയും തമ്മിലുണ്ടായിരുന്നത്. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ധനേഷ് കുമാര്‍ എല്ലാ ആഴ്ചയും എത്തും. അങ്ങനെ എത്തുന്ന സമയത്താണ് 2023 മുതല്‍ കുഞ്ഞുങ്ങളെ ഇയാള്‍ ശാരീരികമായി ഉപയോഗിച്ചിരുന്നത്. 

പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്ന് സുഹൃത്തുക്കളായ മറ്റ് ചില പെണ്‍കുട്ടികളുടെ ഫോട്ടോ ഇയാള്‍ കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താന്‍ മൂത്ത കുട്ടിയെ ധനേഷ് കുമാര്‍ നിരന്തരം നിര്‍ബന്ധിച്ചു. അങ്ങനെയിരിക്കെ മൂത്ത കുട്ടി തന്‍റെ സുഹൃത്തിന്, ‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെ’ന്ന് പറഞ്ഞ് ഒരു കത്ത് നല്‍കുന്നത്. വീട്ടിലേക്ക് വരണമെന്നും ഇതില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാനച്ഛന്‍ എന്ന രീതിയിലാണ് ധനേഷ് കുമാര്‍ കുട്ടികളുടെ വീട്ടിലെത്തിയിരുന്നത്.  ഈ കുട്ടിയുടെ അമ്മ ഇതേ സ്കൂളിലെ അധ്യാപികയാണ്. ഈ കത്ത് അധ്യാപികയുടെ കയ്യിലെത്തുകയും ഇവരത് പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിന് സംശയം തോന്നുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തത്.

മൂത്ത പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ശേഖരിക്കവേയാണ് പീഡന വിവരം പുറത്തായത്. അതിന്‍റെ അടിസ്ഥാനത്തിലാണ് 38 വയസുള്ള അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാറിനെ പൊലീസ് അറസ്റ്റ്  ചെയ്തത്. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. 

By admin

You missed