ഇടുക്കി: അടുത്ത കാലത്തായി കരിമണ്ണൂർ ബിവറേജസിന് സമീപത്തെ മുറുക്കാൻ കടയിൽ പതിവില്ലാതെ തിരക്ക് വർധിച്ചു. ബീഹാർ സ്വദേശി മുഹമ്മദ് താഹിർ നടത്തുന്ന കടയിൽ ഹാൻസ്, കൂൾ, പാൻപരാഗ് എന്നിങ്ങനെ നിരോധിത ലഹരി വസ്ഥുക്കളൊക്കെ രഹസ്യമായി വിൽക്കുന്നുണ്ട്. പക്ഷേ വരുന്നവരെല്ലാം ആവശ്യപ്പെടുന്നതാകട്ടെ അവിടുത്തെ മീഠാ പാൻ എന്നറിയപ്പെടുന്ന മുറുക്കാനാണ്. എന്തായാലും മുറുക്കാന്‍റെ പിന്നിലെന്തോ നിഗൂഡത സംശയിച്ച ചിലർ രഹസ്യമായി വിവരം തിരക്കിയപ്പോഴാണ് സംഗതിയുടെ ഗൗരവം പിടി കിട്ടിയത്.
വിവരം ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിനെ അറിയിച്ചു. ഉടൻ തന്നെ സ്ഥലത്ത് റെയ്ഡ് നടത്താൻ കരിമണ്ണൂർ എസ് എച്ച് ഓ വി സി വിഷ്ണു കുമാറിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ കരിമണ്ണൂർ ബീവറേജിന് സമീപം മുറുക്കാൻ കടയിൽ റെയ്ഡ് നടത്തി. ബീഹാറിലെ പട്നയിൽ നിന്നും 40 വർഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികൾ ചെയ്യുന്നയാളും ഇപ്പോൾ കോട്ടയം പാലാ കരൂർ പുരയിടത്തിൽ വീട്ടിൽ മുഹമ്മദ് താഹിർ (60) ആണ് കട നടത്തുന്നത്.
വൻ തോതിൽ ഉത്തേജക മരുന്നുകളും കണ്ടെത്തി
കടയിൽ നിന്നും വൻതോതിൽ വയാഗ്ര ടാബ്ലറ്റുകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തിയതോടെ പോലീസും ഞെട്ടി. വയാഗ്ര ഗുളികൾ പൊടിച്ച് ചേർത്താണ് മുറുക്കാൻ വിൽക്കുന്നതെന്ന് മുഹമദ് പോലീസിനോട് പറഞ്ഞു. ഇതിന് പുറമേ നിരോധിത ലഹരി വസ്ഥുക്കളായ ഹാൻസ്, കൂൾ എന്നിവയും ഇയാളിൽ നിന്ന് ലഭിച്ചു. മാന്യമായി വേഷം ധരിച്ച് ഒരു ഡോക്ടറെന്ന് തോന്നിപ്പിക്കും വിധമായിരുന്നു മുഹമ്മദിൻ്റെ വ്യാപാരം. കരിമണ്ണൂർ എസ്.ഐ ബിജു ജേക്കബ്, എസ്.സി.പി.ഒമാരായ അനോഷ്, നജീബ് എന്നിവരും റെയ്ഡ് നടത്തിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.