ഇന്ത്യൻ ഗവേഷകനെ യു.എസിലെ വീടിന് മുന്നിൽ നിന്ന് രാത്രി അറസ്റ്റ് ചെയ്തു; ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപണം
ന്യൂയോർക്ക്: അമേരിക്കയിൽ ഗവേഷകനായ ഇന്ത്യക്കാരനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജോർജ്‍ടൗൺ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ബദർ ഖാൻ സുരിയെയാണ് വിർജീനിയയിലെ വീടിന് മുന്നിൽ നിന്ന് മാസ്ക് ധരിച്ച ഉദ്യോഗസ്ഥർ പിടികൂടി കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രിയായിരുന്നു നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബദർ ഖാൻ സുരിയെ നാടുകടത്തുമെന്നാണ് അധികൃതർ അറിയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. വീട്ടിലെത്തിയ ഉദ്യോഗസ്ഥർ, തങ്ങൾ ഹോം ലാന്റ് സെക്യൂരിറ്റി വകുപ്പിൽ നിന്ന് എത്തിയതാണെന്നും സർക്കാർ താങ്കളുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്തു. ബദർ ഖാൻ സുരി ഹമാസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
“ജോർജ്‍ടൗൺ യൂണിവേഴ്സിറ്റിയിൽ ഫോറിൻ എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ പഠിക്കുന്ന സുരി, സജീവമായി ഹമാസ് ആശയങ്ങളും ജൂത വിരോധവും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതായി” ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. “ഹമാസിന്റെ മുതിർന്ന ഉപദേശകൻ കൂടിയായ തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന ഒരാളുമായി സുരിക്ക് ബന്ധമുണ്ടെന്നും. ഈ കാരണത്താൽ അദ്ദേഹത്തെ നിയമപരമായി നാടുകടത്താൻ സാധിക്കുമെന്നും” അവർ പറഞ്ഞു.
Suri was a foreign exchange student at Georgetown University actively spreading Hamas propaganda and promoting antisemitism on social media.
Suri has close connections to a known or suspected terrorist, who is a senior advisor to Hamas. The Secretary of State issued a… https://t.co/gU02gLAlX1
— Tricia McLaughlin (@TriciaOhio) March 20, 2025