മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന കടത്താൻ ശ്രമിച്ചത് 15 കിലോ ഹൈബ്രിഡ് കഞ്ചാവ്; നെടുമ്പാശ്ശേരിയിൽ വൻലഹരി വേട്ട
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ബാങ്കോങ്ങിൽ നിന്നെത്തിയ ദില്ലി സ്വദേശികളായ യുവതികളിൽ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. രാജസ്ഥാൻ സ്വദേശിനി മാൻവി ചൗധരി, ദില്ലി സ്വദേശിനി സ്വാതി ചിബ്ബാർ എന്നിവരാണ് പിടിയിലായത്. കൊച്ചി വഴി ഉത്തരേന്ത്യയിലേക്ക് കടത്താൻ ആയിരുന്നു ശ്രമം. മേക്കപ്പ് ആർട്ടിസ്റ്റുകളാണെന്നാണ് നിലവിൽ പൊലീസിന് നൽകിയിരിക്കുന്ന വിവരം. മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവരുടെ പക്കൽ കഞ്ചാവുണ്ടായിരുന്നത്.
ഒരാളുടെ പെട്ടിയിൽ ഏഴര, അടുത്തയാളുടെ പെട്ടിയിൽ ഏഴര എന്നിങ്ങനെയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 7.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി 11.30 ന് തായ് എയർവേസിൽ ബാങ്കോക്കിൽ നിന്നാണ് ഇവർ എത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസ് പരിശോധിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടികൂടിയതിൽ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.