പ്രവാസികൾക്കിത് ശുഭ പ്രതീക്ഷ, ഇന്ത്യ – യുഎഇ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയും
അബുദാബി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുഎഇ – ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകൾ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ ജമാൽ അൽഷാലി. സിഎൻബിസി ടിവി 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കിൽ ഇത്രത്തോളം കുറവ് വരുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് 100 കോടി വരെ ലാഭിക്കാൻ കഴിയുമെന്നും ജമാൽ അൽഷാലി പറഞ്ഞു.
കൂടാതെ, ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിർദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യൻ വിമാന കമ്പനികൾ അവരുടെ സർവീസുകൾ ഉയർത്താൻ മുന്നോട്ടുവന്നാൽ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ ഉയർത്തുന്നതിലൂടെ മത്സരം മുറുകകയും ക്രമാതീതമായി ടിക്കറ്റ് നിരക്കുകൾ കുറയാനുമാണ് സാധ്യത. പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അൽഷാലി പറഞ്ഞു.