നാഗ്പൂർ സംഘർഷം: പ്രധാന സൂത്രധാരൻ അറസ്റ്റിലായെന്ന് പൊലീസ്, നഗരം സുരക്ഷാ വലയത്തിൽ
നാഗ്പൂർ: തിങ്കളാഴ്ച നാഗ്പൂർ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നേതൃത്വം നൽകിയ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയതായി ആരോപിക്കപ്പെടുന്ന പ്രാദേശിക നേതാവ് ഫാഹിം ഷമീം ഖാനാണ് അറസ്റ്റിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇയാളാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങൾക്ക് തീയിടുകയും വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തു.
ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് നഗരത്തിൽ സംഘർഷമുണ്ടായത്. ഔറംഗസേബിന്റെ ശവകുടീരം പ്രതീകാത്മകമായി കത്തിച്ചപ്പോൾ മതവചനങ്ങൾ എഴുതിയ തുണിയും കത്തിച്ചുവെന്ന് പ്രചാരണമുണ്ടായതോടെയാണ് സംഘർഷമുണ്ടായത്.
ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 ആന്റി-ലയറ്റ് കമാൻഡോകൾക്കും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കും രണ്ട് ഫയർമാൻമാർക്കും പരിക്കേറ്റു. ജനക്കൂട്ടം രണ്ട് ജെസിബി മെഷീനുകളും 40 വാഹനങ്ങളും കത്തിച്ചു. പൊലീസ് വാനുകളും നശിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദർശനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായതിനാൽ സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. അക്രമം പടർന്നതോടെ സെക്ഷൻ 163 പ്രകാരം നിരവധി പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മഹൽ, ചിറ്റ്നിസ് പാർക്ക് ചൗക്ക്, ഭൽദാർപുര എന്നിവയുൾപ്പെടെ മധ്യ നാഗ്പൂരിലുടനീളം 1,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഫവ്വാര ചൗക്ക്, ഗാന്ധി പുത്ല ചൗക്ക്, ബദ്കാസ് ചൗക്ക് തുടങ്ങിയ പ്രധാന റോഡുകൾ അടച്ചുപൂട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ജലപീരങ്കികളും കണ്ണീർവാതക യൂണിറ്റുകളും ഉൾപ്പെടെയുള്ള കലാപ നിയന്ത്രണ വാഹനങ്ങൾ ഉപയോഗിച്ചു.
നാഗ്പൂർ അക്രമക്കേസിലെ അറസ്റ്റിലായ 19 പ്രതികളെ മാർച്ച് 21 വരെ ജെഎംഎഫ്‌സി കോടതി ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഹൽ കലാപക്കേസിലെ 51 പ്രതികളിൽ 27 പേരെ ഒരു ദിവസം മുമ്പ് പൊലീസ് ഹാജരാക്കിയിരുന്നു. കോലം കത്തിച്ച സംഭവത്തിൽ വ്യാപകമായ തീപിടുത്തമുണ്ടായതിനെത്തുടർന്ന് വിഎച്ച്പി, ബജ്രംഗ്ദൾ അംഗങ്ങൾ ഉൾപ്പെടെ ആറ് എഫ്‌ഐആറുകളിലായി 1,200 ൽ അധികം പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഒരു വനിതാ പൊലീ ഉദ്യോഗസ്ഥയെ ലൈംഗികമായി ആക്രമിക്കാനും ശ്രമമുണ്ടായി. ഇവരുടെ യൂണിഫോം വലിച്ചുകീറാൻ ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കലാപ നിയന്ത്രണ പൊലീസ് (ആർസിപി) ഉദ്യോഗസ്ഥയോട് പ്രതി മോശമായി പെരുമാറിയത്. അവരുടെ യൂണിഫോമിലും ശരീരത്തിലും സ്പർശിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. ഏറ്റുമുട്ടലിനിടെ കലാപകാരികൾ പോലീസിന് നേരെ പെട്രോൾ ബോംബുകളും കല്ലുകളും എറിഞ്ഞതായും എഫ്ഐആറിൽ പറയുന്നു.