കൊല്‍ക്കത്ത: ഐപിഎല്ലിലെ10 ടീമുകളില്‍ അഞ്ച് ടീമുകളാണ് ഇക്കുറി പുതിയ ക്യാപ്റ്റന്‍മാരുമായി എത്തുന്നത്. ഐപിഎല്ലിലെ ഇത്തവണത്തെ ക്യാപ്റ്റന്‍മാരെല്ലാവരും ഒരര്‍ഥത്തില്‍ പുതുമുഖങ്ങളാണ്. ഐപിഎല്ലില്‍ കിരീടം നേടി പരിചയമുള്ളവര്‍ രണ്ട് പേര്‍ മാത്രം. മുംബൈ ഇന്ത്യന്‍സിന്‍റെ ഹാര്‍ദ്ദിക് പണ്ഡ്യയും പഞ്ചാബിന്‍റെ ശ്രേയസ് അയ്യരും. ഇരുവരും ഐപിഎല്‍ കിരീടം നേടിയത് മുന്‍ ഫ്രാഞ്ചെസികള്‍ക്ക് വേണ്ടിയാണ് എന്നുള്ളതിനാല്‍ എല്ലാവരും ആദ്യ കിരീടം തേടി ഇറങ്ങുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, ക്യാപ്റ്റന്‍മാരെല്ലാവരും കരുത്തരാണ്.
ഹാർദ്ദിക് പണ്ഡ്യ തന്നെയാണ് ഇത്തവണയും മുംബൈയെ നയിച്ചിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ തിരിച്ചടിക്ക് പകരം വീട്ടാനുറച്ചാകും പാണ്ഡ്യ ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കൂവിയ കാണികളെക്കൊണ്ട് കയ്യടിപ്പിക്കാന്‍ ഹാർദ്ദിക്കിന് ഒരു കിരീടം നേടിയേ തീരു. ചെന്നൈയുടെ തലയാവാന്‍ ഒരുങ്ങുന്നത് തുരാജ് ഗെയ്ക്‌വാദ്. ധോനിയടക്കമുള്ള താരങ്ങളെ ലീഡ് ചെയ്ത് ഒരു കിരീടത്തിലേക്ക് ഗെയ്ക്‌വാദിന് മുന്നേറാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തയാണ് ക്യാപ്റ്റന്‍സില്‍ ഞെട്ടിച്ചത്. അജിങ്ക്യ രഹാനെ എത്തിയത് പലര്‍ക്കും സര്‍പ്രൈസായി. പക്ഷേ, സിംപിള്‍ കൂള്‍ രഹാനെ കിരീടം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.
ആരാധക പ്രതീയില്‍ ഏറെ മുന്നിലുള്ള ആര്‍സിബിയെ രജത് പാഠിദാറാണ് നയിക്കുന്നത്. കളത്തില്‍ കോലിയടക്കമുള്ള താരങ്ങളുടെ പിന്തുണ ഉണ്ട് എന്നതാണ് പാട്ടിദാറിന് സഹായകമാവുക. വിക്കറ്റ് കീപ്പിങ് ക്യാപ്റ്റര്‍മാരായി ഉള്ളത് നമ്മുടെ സഞ്ജുവും റിഷഭ് പന്തുമാണ്. രാജസ്ഥാനെ ഫൈനല്‍ വരെ എത്തിച്ച മികവ് തുടരാനാകും സഞ്ജുവിന്‍റെ ശ്രമം. മികച്ച സപ്പോര്‍ട്ടിങ് സ്റ്റാഫും രാജസ്ഥാന് പ്ലസ് പോയിന്‍റാണ്. ലക്നൗവില്‍ പുതിയ തുടക്കമാണ് പന്തും പ്രതീക്ഷിക്കുന്നത്.
മോശം ഫോമിന്റെ പേരില്‍ മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ നിര്‍ത്തി പൊരിച്ച ഉടമ പന്തിന് സമ്മര്‍ദം നല്‍കുമോ എന്നതാണ് ചോദ്യം. മിന്നും ഫോമിലുള്ള ശ്രേയസ് അയ്യരാണ് പഞ്ചാബിനെ നയിക്കുക. കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടിത്തിട്ടും ടീം വിട്ട താരം പഞ്ചാബിന്‍റെ ശ്രേയസ് ഉയര്‍ത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഐപിഎൽ ഉദ്ഘാടനം കൊല്‍ക്കത്തയില്‍ മാത്രമല്ല, 13 വേദികളിലും ആഘോഷമൊരുക്കി ബിസിസിഐ
മെന്‍ ഇന്‍ ബ്ലൂസിന്‍റെ വൈസ് ക്യാപ്റ്റന്‍മാരുടെ ടീമുകളാണ് ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും. ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റനായ ഗില്ലിന്‍റെ ക്യാപ്റ്റന്‍സി മികവിലേക്ക് കണ്ണും നട്ടിരിപ്പാണ് സെലക്ടര്‍മാര്‍. ക്യാപ്റ്റനായി അക്സര്‍ പട്ടേലിനിത് ആദ്യ അങ്കം. തിളങ്ങാനായാല്‍ ഡല്‍ഹിക്ക് ലോട്ടറി. ഒന്‍പത് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്ക് ഒരൊറ്റ വിദേശ ക്യാപ്റ്റന്‍. അതാണ് പാറ്റ് കമ്മിന്‍സ്. വെടിക്കെട്ട് ബാറ്റര്‍മാരുടെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്‍റെ ഓള്‍റൗണ്ടര്‍ നായകന്‍. ഈ ഒമ്പത് ഇന്ത്യന്‍ നായകരെ ഞെട്ടിച്ച് കമ്മിന്‍സ് കിരീടവുമായി ഉദിച്ചുയരുമോ?. വെല്ലുവിളികള്‍ സ്വീകരിച്ച് പോരാടി ശീലമുള്ള നായകനാണ് കമ്മിന്‍സ്. എന്തായാലും പോരാട്ടം കടുത്തത് തന്നെയാണ്. ആരുടെ തന്ത്രങ്ങളാകും ക്ലിക്ക് ആവുക. ആരാകും സക്സസ് ക്യാപ്റ്റനാവുക എന്നതൊക്കെ അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.