ശബരിമല ദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഏറെ സ്നേഹത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആ വഴിപാട് രസീതിന്‍റെ ചിത്രം ആളുകള്‍ പങ്കുവച്ചതും അതിനെക്കുറിച്ച് സംസാരിച്ചതും. ഇപ്പോഴിതാ ശബരിമലയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കൃഷ്ണ മോഹൻ ആ അനുഭവം പങ്കുവെക്കുകയാണ്.
കൃഷ്‍ണ മോഹന്‍ എഴുതുന്നു
“പ്രിയപ്പെട്ട മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ…”, ലോകമാകെ സ്നേഹത്തോടെ പങ്കുവെക്കുന്ന വാർത്ത. അതിന് പിന്നിലെ കഥ പറയണം എന്ന് തോന്നി. ലാലേട്ടാ.. അങ്ങ് മനസ്സിൽ കുടിയിരുത്തിയ പ്രാർത്ഥനയെ, അങ്ങയുടെ സ്നേഹാർച്ചനയെ അനുവാദം തേടാതെ വാർത്തയാക്കിയതിൽ പരിഭവം അരുതേ..
ഇനി പറയാം.., ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രിയപ്പെട്ട ഞങ്ങടെ മാധവൻ സാറിനൊപ്പം ശബരിമലയിൽ പോകുക. എനിക്കുള്ള നിയോഗം അതായിരുന്നു. വളരെ വൈകിയാണ് ഒരു അറിയപ്പ് കൂടി ലഭിച്ചത്. സാറിനൊപ്പം മോഹൻലാൽ കൂടി മലചവിട്ടും. അങ്ങനെ ചൊവാഴ്ച വൈകിട്ട് മാധവൻ സാറും മകനും മുരളി സാറും ലാലേട്ടനും പമ്പയിൽ എത്തി. അവർക്ക് ഒപ്പം മലചവിട്ടി. ആറരയോടെ ദർശനം നടത്തി സന്നിധാനം ഗസ്റ്റ് ഹൗസിൽ എത്തി. പ്രിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാൻ ആളുകളുടെ വലിയ തിരക്ക്. ആരേയും നിരാശപ്പെടുത്താതെ എണ്ണമറ്റ ചിത്രങ്ങൾക്ക് നിന്നുകൊടുക്കുന്ന ലാലേട്ടൻ. അതിനിടയിലാണ് ശബരിമലയിൽ നടത്തേണ്ട വഴിപാടുകളുടെ പട്ടിക മാധവൻ സാർ അദ്ദേഹത്തിൻ്റെ സഹായിയായ അഭിലാഷേട്ടന് കൈമാറിയത്. ലാലേട്ടന് എന്തെങ്കിലും വഴിപാടുകൾ നടത്തേണ്ടി വരുമോ എന്ന് ഇതിനിടെ ഞാൻ മാധവൻ സാറിനോട് ചോദിച്ചു. അത് നിങ്ങൾ ഒന്ന് നേരിട്ട് ചോദിച്ചു നോക്കൂ എന്ന് സർ പറഞ്ഞു.. ഫോട്ടോ തിരക്കിൽ നിന്ന് ലാലേട്ടൻ ഇടയ്ക്ക് ഫ്രീ ആയപ്പോൾ നേരിട്ട് ചോദിച്ചു.. വഴിപാട് എന്താ നടത്തേണ്ടത്..? “വഴിപാട് നടത്തണം മോനെ, ഉറപ്പായും വേണം, വേണം..” എനിക്ക് ഒരു പേപ്പറും പേനയും തരുമോ? എൻ്റെ കൈയില്‍ ഇരുന്ന ചെറിയ കടലാസ് കഷണവും പേനയും ഞാൻ നൽകി.
ലാലേട്ടൻ തന്നെ പേപ്പറിൽ എഴുതി..- സുചിത്ര (തൃക്കേട്ട , മുഹമ്മദ് കുട്ടി (വിശാഖം).. മോനെ ഇച്ചാക്കയുടെ പേരിലും വേണം”, ഒരു നിമിഷം എൻ്റെ കണ്ണു നിറഞ്ഞു. ഉഷ:പൂജ കഴിച്ച് രസീതും ഞാൻ ലാലേട്ടന് തിരികെ നൽകി. വഴിപാടുകളുടെ എണ്ണമോ രസീതിലെ പേരോ അല്ല. പ്രിയ ജേഷ്ഠ സഹോദരനോടുള്ള നന്മ വറ്റാത്ത നീരുറവയാണ് ആ കണ്ണുകളിൽ കണ്ടത്.. അതിൽ ദൈവമുണ്ട്.. തത്ത്വമസി.