പോംപേയില്‍ നിന്നും കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള റോമന്‍ റൊട്ടി !
2,000 വര്‍ഷം മുമ്പ് റോമിലെ പ്രധാന നഗരങ്ങളിലൊന്നായിരുന്നു പോംപി. റോമിന്‍റെ എല്ലാ പ്രതാപവും ഉണ്ടായിരുന്ന നഗരം. എഡി 79 ഓഗസ്റ്റ് 24 -ാം തിയതിയും പോംപിയിലെ മനുഷ്യര്‍ക്ക് സാധാരണ പോലെ ഒരു ദിവസമായിരുന്നു. അവരന്നും തങ്ങളുടെ പതിവ് ജോലികൾ ചെയ്തു. പോംപിയിലെ ബേക്കറിയിലെ അടുപ്പില്‍ അന്ന് രാവിലെയും പതിവ് പോലെ റോട്ടികൾ വേകാനായി കാത്തിരുന്നു. പക്ഷേ. അപ്രതീക്ഷിതമായി വെസൂവിയസ് പര്‍വ്വതം അസ്വസ്ഥമായി. തീയും പുകയും തുപ്പി. ആ തീയിലും പുകയിലും പെട്ട് പോംപി നഗരം ചാരമായി മാറി. പിന്നെ നൂറ്റാണ്ടുകളോളം ചാരം മൂടിയ പോംപി പകുക്കെ ജീവിതത്തിലേക്ക് തിരികെ വന്നു. എന്നാല്‍ പിന്നെയും നൂറ്റാണ്ടുകളെടുത്തു പോംപിയുടെ പ്രൌഢി വ്യക്തമാകാന്‍. ഏതാണ്ട് 1930 -കൾ വരെ. പോംപിയുടെ പൌരാണിക തേടി പുരാവസ്തു ഗവേഷകര്‍ ഖനനം ആരംഭിച്ചത് അക്കാലത്താണ്.
ഖനനത്തില്‍ ഒരു അത്യപൂര്‍വ്വമായ ഒന്ന് കണ്ടെടുക്കപ്പെട്ടു. എഡി 79 ഓഗസ്റ്റ് 24 -ാം തിയതി രാവിലെ പോംപിയെ ബേക്കറി തൊഴിലാളി അടുപ്പത്ത് വേവിക്കാനായി വച്ച ഒരു റൊട്ടിയായിരുന്നു. അത്. അതും പൂര്‍ണ്ണമായും സംരക്ഷിക്കപ്പെട്ട നിലയില്‍ ഉള്ളത്. ഏതാണ്ട് രണ്ടായിരത്തോളം വര്‍ഷം നശിക്കാതെ ആ റൊട്ടിയെ നിലനിര്‍ത്തിയത് അഗ്നിപര്‍വ്വതത്തില്‍ നിന്നും അന്ന് ഒലിച്ചിറങ്ങിയ അഗ്നി. പോംപിക്ക് സമീപത്തെ ചെറിയ നഗരമായ ഹെര്‍ക്കുലേനിയത്തിൽ നടത്തിയ ഖനനത്തിനിടെയാണ് ഈ റൊട്ടി കണ്ടെത്തിയത്. അതും ബേക്കറിയുടെ അടുപ്പില്‍ വേവിക്കാന്‍ വച്ച നിലയില്‍. അഗ്നിപര്‍വ്വതത്തില്‍ നിന്നും ഇറങ്ങിയ അഗ്നിയും ചാരവും മറ്റ് രാസവസ്തുക്കളും പോംപിയെ ജീവനുള്ളവരെ കത്തിച്ച് കളഞ്ഞപ്പോൾ ചിലതിനെയൊക്കെ അത് പോലെ സംരക്ഷിച്ചു. അത്തരത്തില്‍ സംരക്ഷിക്കപ്പെട്ടതായിരുന്നു അഗ്നിപര്‍വ്വത അഗ്നിയില്‍ കത്തി കരിഞ്ഞ നിലയിലായ റൊട്ടി. അതിന്‍റെ ആകൃതി ആധുനിക റൊട്ടികളോട് സാമ്യമുള്ളതായിരുന്നു. എന്നാല്‍ ആ റൊട്ടയില്‍ അതുണ്ടാക്കിയ ബേക്കറുടെ പേര്‍ രേഖപ്പെടുത്തിയിരുന്നു. 2,000 വര്‍ഷം കഴിഞ്ഞും ആ ബേക്കറി ഉടമയുടെ പേര്‍ റൊട്ടിയില്‍ സംരക്ഷിക്കപ്പെട്ടു.
Read More: ഈജിപ്തില്‍ 3000 വർഷം പഴക്കമുള്ള ‘നഷ്ടപ്പെട്ട സ്വർണ്ണ നഗരം’ കണ്ടെത്തി
റൊട്ടിയുടെ കണ്ടെത്തല്‍ റോമിന്‍റെ പുരാതന ഭക്ഷണ സംസ്കാരത്തെ കുറിച്ച് കൂടുതല്‍ അറിവുകൾ തുറന്നിട്ടു. ബാര്‍ലിയില്‍ നിന്നും ഗോതമ്പില്‍ നിന്നും റോമക്കാർ റൊട്ടികൾ ഉണ്ടാക്കിയിരുന്നെങ്കിലും ലഭിച്ച റൊട്ടി മാവ് പുളിപ്പിച്ച് നിര്‍മ്മിച്ചതാണ്. അതേ സമയം നഗരത്തിലെ സമ്പന്നരും ദരിദ്രരും ഒരു പോലെ ഉപയോഗിച്ചിരുന്ന ഒന്നാണ് റൊട്ടി. വ്യക്തിയുടെ അധികാരത്തിന് അനുസരിച്ച് റൊട്ടിയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കളില്‍ വ്യത്യാസമുണ്ടാകും. ഹെര്‍ക്കുലേനിയത്തിലെ റൊട്ടിയില്‍ ബേക്കറുടെ പേര് മുദ്രണം ചെയ്തിരുന്നു. അത് സര്‍ക്കാറിലേക്ക് കൊടുക്കുന്ന റൊട്ടിയുടെ എണ്ണം തിട്ടപ്പെടുത്താനും മറ്റുമായിരുന്നു. റൊട്ടിയുടെ കണ്ടെത്തല്‍ 2,000 വര്‍ഷം മുമ്പ് ഭക്ഷണ നിർമ്മാണത്തില്‍ മനുഷ്യന്‍ കൈവരിച്ച മുന്നേറ്റത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ന് നേപ്പിൾസിലെ ദേശീയ ആര്‍ക്കിയോളജിക്കൽ മ്യൂസിയത്തില്‍ ഈ റൊട്ടി ഇന്നും സംരക്ഷിക്കുന്നു. പോംപിയെ അഗ്നിപര്‍വ്വത സ്ഫോടനവുമായി ബന്ധപ്പെടുത്തി 2014 -ൽ പോംപി എന്ന പേരില്‍ തന്നെ ഒരു സിനിമയും ഇറങ്ങിയിരുന്നു.