റയല്‍ ചാംപ്യന്‍സ് ലീഗ് നേടാന്‍ സാധ്യത കുറവ്! ചാംപ്യന്‍സ് ലീഗ് വിജയികളെ പ്രവചിച്ച് സൂപ്പര്‍ കംപ്യൂട്ടര്‍
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കളം പ്രവചിച്ച് സൂപ്പര്‍ കംപ്യൂട്ടര്‍. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സൂപ്പര്‍ കംപ്യൂട്ടറിന്റെ പ്രവചനം. യൂറോപ്യന്‍ ഫുട്‌ബോളിലെ ചാംപ്യന്‍ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ എട്ട് ടീമുകളിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യുണിക്ക്, ഇന്റര്‍ മിലാന്‍, ആഴ്‌സണല്‍. ബാഴ്‌സലോണ, ബൊറൂസ്യ ഡോര്‍ട്ട്മുണ്ട്, പി എസ് ജി, ആസ്റ്റന്‍ വില്ല ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ആരാധകരെ കാത്തിരിക്കുന്നത് പ്രവചനം അസാധ്യമായ പോരാട്ടങ്ങള്‍.
ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള റയല്‍ മാഡ്രിഡിന് ക്വാര്‍ട്ടറില്‍ ആഴ്‌സണലാണ് എതിരാളി. ബാഴ്‌സലോണയ്ക്ക് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടും, ഇന്റര്‍ മിലാന് ജര്‍മ്മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും. ലിവര്‍പൂളിനെ അട്ടിമറിച്ചെത്തുന്ന പി എസ്ജിക്ക് ആസ്റ്റന്‍വില്ലയുമായി കളിക്കണം. ആരാധകര്‍ ഉദ്വേഗത്തോടെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി കാത്തിരിക്കുമ്പോള്‍ ടീമുകളുടെ വിജയസാധ്യത പ്രവചിച്ചിരിക്കുകാണ് സൂപ്പര്‍ കംപ്യൂട്ടര്‍ ഒപ്റ്റ. ബാഴ്‌സലോണ, പിഎസ്ജി, ആഴ്‌സണല്‍, ഇന്റര്‍ മിലാന്‍ ടീമുകള്‍ സെമിയില്‍ എത്തുമെന്നാണ് ഒപ്റ്റയുടെ പ്രവചനം.
ഗ്ലെന്‍ ഫിലിപ്സിന് പറ്റിയ പകരക്കാരന്‍, ഷദാബ് ഖാനെ ഞെട്ടിച്ച റോബിൻസണിന്‍റെ പറക്കും ക്യാച്ച്
കിരീടസാധ്യതയില്‍ മുന്നില്‍ ഹാന്‍സി ഫ്‌ളിക്കിന്റെ ബാഴ്‌സോലണ. 20.4 ശതമാനമാണ് ബാഴ്‌സയുടെ കിരീടസാധ്യത. തൊട്ടുപിന്നില്‍ പിഎസ്ജി. 19.3 ശതമാനം. ആഴ്‌സണലിന് 16.8 ശതമാനവും ഇന്റര്‍ മിലാണ് 16.4 ശതമാനവുമാണ് വിജയസാധ്യത. കിരീടം നിലനിര്‍ത്താന്‍ പൊരുതുന്ന റയല്‍ മാഡ്രിഡിന് ഒപ്റ്റ നല്‍കിയിരിക്കുന്നത് 13.6 ശതമാനം മാത്രം. ബയേണ്‍ മ്യൂണിക്കിന് 9.7 ശതമാനവും ആസ്റ്റന്‍ വില്ലയ്ക്ക് 2.8 ശതമാനവും ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന് ഒരുശതമാനവുമാണ് വിജയസാധ്യത നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ ഒന്‍പതിനാണ് ചാംപ്യന്‍സ് ലീഗില്‍ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുക. അന്ന് ബയേണ്‍, ഇന്ററിനേയും ആഴ്‌സനല്‍ റയലിനേയും നേരിടും. 10ന് ബാഴ്‌സ, ഡോര്‍ട്ട്മുണ്ടിനേയും പിഎസ്ജി, ആഴ്‌സനലിനെതിരേയും കളിക്കും.