ആലപ്പുഴ: ചേർത്തലയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപം കഞ്ചാവ് ചെടികൾ വളർത്തിയ ആളെ എക്സൈസ് പിടികൂടി. അസം സ്വദേശി സഹിദ്ദുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. 65 സെമി നീളവും 55 സെ.മീ. നീളവുമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. ഇയാൾ താമസിക്കുന്ന ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പിഎം സുമേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി ബിനേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കെപി സുരേഷ്, ജി മനോജ് കുമാർ, ജി മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെഎ തസ്ലിം, സിസി ശ്രീജിത്ത്, എപി അരുൺ, ശ്രീലാൽ.എംസി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ.എസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ (ഗ്രേഡ്) വി.എസ്.ബെൻസി എന്നിവരും പങ്കെടുത്തു.
അതേസമയം, കരുനാഗപ്പള്ളി പാവുമ്പയിൽ 23 ലിറ്റർ വ്യാജമദ്യവും 57 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഉൾപ്പെടെ 80 ലിറ്റർ മദ്യവുമായി അനധികൃത മദ്യ വിൽപ്പനക്കാരൻ അറസ്റ്റിലായി. പാവുമ്പ സ്വദേശി വിജയൻ(39) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെജി രഘുവും പാർട്ടിയും ചേർന്നാണ് മദ്യ ശേഖരം പിടികൂടിയത്. പാർട്ടിയിൽ വനിത സിവിൽ എക്സൈസ് ഓഫീസർ രാജി എസ് ഗോപിനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, കിഷോർ, ജിനു തങ്കച്ചൻ, അൻസാർ എന്നിവരും ഉണ്ടായിരുന്നു.