ജീവന്‍ പണയം വെച്ചുള്ള ബഹിരാകാശ ജീവിതം; സുനിത വില്യംസിന്‍റെ ശമ്പളം എത്ര?

കാലിഫോര്‍ണിയ: അപ്രതീക്ഷിതമായി നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സഹയാത്രികന്‍ ബുച്ച് വിൽമോറിനൊപ്പം ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഒരുങ്ങുകയാണ്. മുൻ യുഎസ് നാവികസേന ഉദ്യോഗസ്ഥയും പരിചയസമ്പന്നയായ ബഹിരാകാശയാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ പര്യവേഷണത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇത് നാസയിലെ ഏറ്റവും പ്രഗത്ഭരായ ബഹിരാകാശയാത്രികരിൽ ഒരാളായി സുനിതയുടെ സ്ഥാനം ഉറപ്പിക്കുന്നു. ഇത്രയും മികച്ച ഒരു കരിയർ ഉള്ളതിനാൽ, സുനിത വില്യംസിനെ സംബന്ധിച്ച് ഒരു കാര്യത്തിൽ പലരും ആശ്ചര്യപ്പെടുന്നുണ്ടാകും. സുനിത വില്യംസിന് എത്ര ശമ്പളം കിട്ടുന്നു എന്ന കാര്യമാണ് അത്. 

യുഎസ് സർക്കാരിന്‍റെ ശമ്പള സ്കെയിലുകൾ അനുസരിച്ച്, നാസ ബഹിരാകാശ യാത്രികർക്ക് എക്സ്‍പീരിയൻസിന്‍റെയും റാങ്കിന്‍റെയും അടിസ്ഥാനത്തിലാണ് ശമ്പളം നൽകുന്നത് എന്നാണ് റിപ്പോര്‍ട്ട്. നാസയുടെ കീഴിൽ ജോലി ചെയ്യുന്ന ബഹിരാകാശ യാത്രികർക്ക് സാധാരണയായി GS 12 മുതൽ GS 15 വരെയുള്ള ഗ്രേഡ് പ്രകാരമാണ് ശമ്പളം ലഭിക്കുന്നത്. ജിഎസ് 12 ഗ്രേഡ് ബഹിരാകാശയാത്രികരുടെ അടിസ്ഥാന ശമ്പളം ഏകദേശം 66,167 ഡോളറാണ്. ഇത് ഏകദേശം പ്രതിവർഷം 55 ലക്ഷം ഇന്ത്യൻ രൂപയോളം വരും. പരിചയസമ്പന്നരായ ബഹിരാകാശയാത്രികർ GS 13 അല്ലെങ്കിൽ GS 14 വിഭാഗത്തിൽ ഉൾപ്പെടുന്നു. അവരുടെ ശമ്പളം ഏകദേശം 90,000 ഡോളർ മുതൽ 140,000 ഡോളർ വരെയാകാം അതായത് പ്രതിവർഷം ഏകദേശം 75 ലക്ഷം മുതൽ 1.1 കോടി ഇന്ത്യൻ രൂപ വരെ. 

സുനിത വില്യംസിന്‍റെ അനുഭവപരിചയവും സ്ഥാനവും പരിഗണിക്കുമ്പോൾ, അവരുടെ ശമ്പളം GS 14 അല്ലെങ്കിൽ GS 15 ഗ്രേഡ് പ്രകാരമായിരിക്കുമെന്ന് കണക്കാക്കാം. അവരുടെ വാർഷിക ശമ്പളം ഏകദേശം 152,258 ഡോളർ (1.26 കോടി രൂപ) ആണെന്ന് നിരവധി വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് , അഡ്വാൻസ്‍ഡ് മിഷൻ പരിശീലനം, മാനസിക പിന്തുണ, യാത്രാ അലവൻസുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു.

Read more: ആലിംഗനം ചെയ്ത് സ്വീകരിച്ച് സുനിത വില്യംസ്; ക്രൂ-10 സംഘം ബഹിരാകാശ നിലയത്തില്‍- വീഡിയോ

ഫെഡറൽ മാർഷലായ ഭർത്താവ് മൈക്കൽ ജെ വില്യംസിനൊപ്പം ടെക്സസിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സുനിത വില്യംസിന്‍റെ ആസ്‍തി ഏകദേശം അഞ്ച് മില്യൺ ഡോളർ ആണെന്ന് മാർക്ക് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ബഹിരാകാശത്ത് ദീർഘകാലം ചെലവഴിച്ചത് ബഹിരാകാശ ശാസ്ത്രത്തിന്റെ പുരോഗതിയോടുള്ള സുനിതയുടെ അര്‍പ്പണ മനോഭാവത്തെ കുറിക്കുന്നു. 

2024 ജൂൺ 5 മുതൽ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കഴിയുകയാണ്. ഇരുവരും യാത്രതിരിച്ച ബോയിംഗ് ബഹിരാകാശ പേടകത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതോടെയാണ് നിലയത്തിലെ വാസം 9 മാസത്തിലേറെ നീണ്ടത്. സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരുന്നതിനായ നാസ സ്പേസ് എക്സുമായി ചേര്‍ന്ന് വിക്ഷേപിച്ച ക്രൂ ഡ്രാഗൺ കാപ്സ്യൂൾ ഐഎസ്എസില്‍ എത്തിക്കഴിഞ്ഞു. മാര്‍ച്ച് 19നായിരിക്കും സുനിതയും ബുച്ചും ഭൂമിയിലേക്ക് മടങ്ങുക എന്നാണ് കണക്കാക്കുന്നത്. മടക്ക യാത്രയില്‍ ഇവര്‍ക്കൊപ്പം ക്രൂ-9 ദൗത്യത്തിലെ മറ്റ് അംഗങ്ങളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഭൂമിയിലേക്ക് അന്നേ ദിനം ഡ്രാഗണ്‍ പേടകത്തില്‍ മടങ്ങും. 

Read more: സുനിത വില്യംസിന്‍റെ മടക്കം ഒരു പടി കൂടി അടുത്തു; ഡ്രാഗണ്‍ പേടകം ഐഎസ്എസില്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed