ഒരു പേടിസ്വപ്നം പോലെ ആ ദിവസം, പാറക്കെട്ടിൽ നിന്ന് തള്ളിയിട്ടത് ഭർത്താവ്, കുഞ്ഞും പോയി, അതിജീവനകഥ പറഞ്ഞ് യുവതി
ഭർത്താവ് കൊല്ലാൻ ശ്രമിച്ചിട്ടും താനെങ്ങനെ ജീവിതത്തിലേക്ക് തിരികെ വന്നുവെന്നുള്ള അതിവൈകാരികമായ അനുഭവം പങ്കുവയ്ക്കുകയാണ് തായ്‍ലാൻഡിൽ നിന്നുള്ള ഒരു സ്ത്രീ. ഭർത്താവ് പാറക്കെട്ടിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് വലിയ വേദനകളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് അവർ കടന്നു പോയത്.
വാങ് നാൻ എന്ന 38 -കാരിയാണ് തന്റെ അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അത് 2019 -ലെ ഒരു ഹോളിഡേ ആയിരുന്നു. വാങ് നാനിനെ സംബന്ധിച്ചിടത്തോളം ഒരു ദുഃസ്വപ്നം പോലെ കടന്നുപോയ ദിവസം.
ഭർത്താവ് യു സിയാവോഡോംഗാണ് അവളുടെ ജീവനെടുക്കാൻ ശ്രമിച്ചത്. കാരണമോ? അവളുടെ സമ്പത്തെല്ലാം കൈക്കലാക്കണം, ചൂതാട്ടത്തിലൂടെ ഉണ്ടാക്കിയ കടങ്ങൾ വീട്ടണം. ആക്രമണത്തിൽ വാങിന്റെ ശരീരത്തിൽ 17 ഇടത്താണ് ഒടിവുകളുണ്ടായത്. ശരീരത്തിൽ 100 -ലധികം സ്റ്റീൽ പിന്നുകൾ വയ്ക്കേണ്ടി വന്നു. അന്ന് ഗർഭിണി ആയിരുന്നു വാങ്. ആ വീഴ്ചയിൽ അവൾക്ക് ആ കുഞ്ഞിനെയും നഷ്ടപ്പെട്ടു. എന്നാൽ, തന്റെ ജീവിതം ആ ദുരന്തത്തിൽ അവസാനിപ്പിക്കാൻ അവൾ തയ്യാറായിരുന്നില്ല.
വീണ്ടും ഗർഭം ധരിക്കുക എന്നത് ഒരിക്കലുമിനി സാധ്യമാകില്ല എന്ന് ഡോക്ടർമാർ വാങ്ങിന് മുന്നറിയിപ്പ് നൽകി. എന്നാൽ, വർഷങ്ങളോളം നീണ്ടുനിന്ന റീഹാബിലിറ്റേഷനും നിരവധി ശസ്ത്രക്രിയകൾക്കും ശേഷം അവളുടെ ജീവിതത്തിൽ പല മാറ്റങ്ങളുമുണ്ടായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, IVF വഴി അവൾ തനിക്കൊരു മകൻ ജനിച്ചതായി വെളിപ്പെടുത്തി.
എന്നാൽ, പരീക്ഷണം അവിടം കൊണ്ടും തീർന്നില്ല. ഹൃദയത്തിൽ തകരാറുമായിട്ടാണ് കുഞ്ഞ് ജനിച്ചത്. നിരവധി ചികിത്സകൾ. എന്നിരുന്നാലും താൻ തളരാൻ ഒരുക്കമല്ല എന്നാണ് വാങ് പറയുന്നത്.
വാങ്ങിനെ കൊല്ലാനുള്ള ശ്രമത്തെ തുടർന്ന് ഭർത്താവ് യു സിയാവോഡോംഗിനെ 33 കൊല്ലത്തേക്കാണ് ശിക്ഷിച്ചത്. എന്നാൽ, അവരുടെ വിവാഹമോചനം നടന്നില്ല. യു ആവട്ടെ തന്റെ യുവത്വം മൊത്തം ജയിലിലാണ് എന്ന് കാണിച്ച് 35 കോടി വാങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.
വാങ് എന്തായാലും തളരാൻ ഒരുക്കമല്ല. അവൾക്ക് ചൈനയിലെ സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സുണ്ട്. പാരന്റിംഗിനെ കുറിച്ചും അതിജീവനത്തെ കുറിച്ചുമെല്ലാമാണ് അവൾ സംസാരിക്കുന്നത്.
ഒടുവിൽ ആഗി തിരികെയെത്തി, കണ്ണ് നിറഞ്ഞ്, വിതുമ്പലടക്കാനാവാതെ കാതറിൻ, വൈകാരികമായ വീഡിയോ വൈറൽ