സിമന്‍റ് വില കൂടും; വഴിയൊരുക്കിയത് സുപ്രീംകോടതിയുടെ ഈ വിധി

2024 ജൂലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധി രാജ്യത്തെ സിമന്‍റ് വില വര്‍ധിക്കുന്നതിന് വഴിയൊരുക്കുന്നു. ധാതുക്കള്‍ അടങ്ങിയ ഭൂമിക്ക് നികുതി ചുമത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് ആയിരുന്നു സുപ്രീം കോടതിയുടെ വിധി. ഇതിന്‍റെ ചുവട് പിടിച്ച് തമിഴ്നാട് സര്‍ക്കാര്‍ 2024-ല്‍ തമിഴ്നാട് മിനറല്‍ ബെയറിംഗ് ലാന്‍ഡ് ടാക്സ് ആക്ട് അവതരിപ്പിച്ചിരുന്നു. ഈ നിയമപ്രകാരം, ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ചുണ്ണാമ്പുകല്ലിന് ടണ്ണിന് 160 രൂപ എന്ന നിരക്കില്‍ സംസ്ഥാനം നികുതി ചുമത്തിത്തുടങ്ങി. ഇത് അധികം വൈകാതെ സിമന്‍റ് വിലയിലും പ്രതിഫലിക്കും. കര്‍ണാടക ഉള്‍പ്പെടെയുള്ള മറ്റ് ധാതു സമ്പന്ന സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ പരിഗണിക്കുന്നതിനാല്‍, വര്‍ദ്ധിച്ചുവരുന്ന ചെലവുകള്‍ നികത്താന്‍ സിമന്‍റ് കമ്പനികള്‍ വില ഉയര്‍ത്തിയേക്കും.

തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സിമന്‍റ് നിര്‍മ്മാതാക്കളെ പുതിയ നികുതി കാര്യമായി ബാധിക്കും എന്നാണ് വിലയിരുത്തല്‍. സിമന്‍റ് ഉല്‍പാദനത്തില്‍ ചുണ്ണാമ്പുകല്ല് ഒരു പ്രധാന അസംസ്കൃത വസ്തുവായതിനാല്‍, അധിക നികുതി ഉല്‍പാദനച്ചെലവ് വര്‍ദ്ധിപ്പിക്കും. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധനവ് പരിഗണിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.തമിഴ്നാട്ടില്‍ സിമന്‍റ് വില ബാഗിന് 8-10 രൂപ വരെ വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.  വിപണിയില്‍ പെട്ടെന്നുള്ള ആഘാതങ്ങള്‍ ഒഴിവാക്കാന്‍ സിമന്‍റ് കമ്പനികള്‍ ഘട്ടംഘട്ടമായി ആയിരിക്കും വില കൂട്ടുക.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഏതാനും നാളുകളിലെ വിലയിടിവിന് ശേഷം സിമന്‍റ് വില തിരിച്ചുകയറാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നതാണ് അന്ന് സിമന്‍റ് വിലയെ പ്രതികൂലമായി ബാധിച്ചത്. കൂടാതെ പല സ്ഥലങ്ങളിലുമുണ്ടായ വെള്ളപ്പൊക്കവും സിമന്‍റ് ഡിമാന്‍റ് കുറയാനിടയാക്കി. ഡിമാന്‍റില്‍ ഏതാണ്ട 20 ശതമാനം കുറവാണ് ഉണ്ടായത്. 

By admin