കൃഷി ഓഫീസിനരികെ അപരിചിതരായ 2 പേർ, പിന്നാലെ പൊലീസെത്തി; പിടിയിലായത് 60 കേസുകളിലെ പ്രതി വടിവാൾ വിനീതും സഹായിയും
അമ്പലപ്പുഴ: കവർച്ച, മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളിയും പിടിയിലായി. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ 60ലേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ എടത്വ സ്വദേശി വിനീത് (25), കൂട്ടാളി കൊല്ലം പരവൂരിലെ കോട്ടപ്പുറം സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി നീർക്കുന്നം കൃഷി ഓഫീസിന് സമീപം അപരിചിതരായ രണ്ടു പേർ നിൽക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. എസ്ഐ ഹാഷിമിന്‍റെ നേതൃത്വത്തിൽ ഇവരെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വന്ന് ചോദ്യം ചെയ്തു. അപ്പോഴാണ് നിരവധി കേസുകളിലെ പ്രതികളാണെന്ന് മനസിലായത്. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച പൾസർ ബൈക്കിലാണ് ഇവർ അമ്പലപ്പുഴയിൽ എത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വടിവാൾ വിനീത് രണ്ടാഴ്ച മുമ്പ് കോട്ടയം ചിങ്ങവനത്തു നിന്ന് മോഷ്ടിച്ച ബൈക്കുമായി ആലപ്പുഴയിൽ വെച്ച് പിടിയിലായെങ്കിലും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അമ്പലപ്പുഴ സി ഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ ഹാഷിം, അനീഷ് കെ ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജിമോൻ, നൗഷാദ്, വിഷ്ണു ജി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചാവക്കാട്ടെ സൂപ്പർ മാർക്കറ്റിൽ നിന്നും ഒന്നേകാൽ കോടി രൂപ തട്ടിയെന്ന പരാതി; രണ്ട് ജീവനക്കാർ അറസ്റ്റിൽ