പകൽ കണ്ടെത്തി പ്ലാൻ ചെയ്യും, രാത്രി നടപ്പാക്കും, എല്ലാം ചെയ്തത് 5 പേരും ഒന്നിച്ച്; വാഹന മോഷണ സംഘം പിടിയിൽ

തൃശൂർ: അന്തർ സംസ്ഥാന വാഹന മോഷണം നടത്തിവന്ന വൻ സംഘം പിടിയിൽ. രാത്രി സമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ച്  കടത്തിക്കൊണ്ട് പോയി തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അന്തർ സംസ്ഥാന വാഹന മോഷണ സംഘത്തെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി, ബി കൃഷ്ണകുമാർ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പൊള്ളാച്ചി കോവിൽ പാളയം സ്വദേശി എസ് കെ നിവാസിൽ സജിത്ത് (25 ), പുതുക്കാട് കണ്ണംമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33 ), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38 ), തൃശൂർ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35 ) നന്തിപുലം സ്വദേശി കരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണു (30) എന്നിവരാണ് പൊലിസിന്റെ തന്ത്രപരമായ അന്വേഷണത്തിൽ പിടിയിലായത്.

കുഴിച്ചിട്ട സ്വർണമെല്ലാം രണ്ടാം നാൾ എടുത്തു, താലിയിലെ കുരിശ് മാത്രം കാണിക്ക വഞ്ചിയില്‍ ഇട്ടു; കള്ളന് പിടിവീണു

വിശദ വിവരങ്ങൾ ഇങ്ങനെ

ഇക്കഴിഞ്ഞ ഫെബ്രുവരി 23-ാം തിയതി ചേർപ്പ് പാറക്കോവിലിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെ മിനിലോറി മോഷണം പോയിരുന്നു. ഈ സംഭവത്തിന് ചേർപ്പ് പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ  രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ, ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ.ജി സുരേഷ്, ചേർപ്പ് പൊലീസ് സ്റ്റേഷനിലെ എസ് ഐ എം അഫ്സൽ, സീനിയർ സി പി ഒ ഇ.എസ് ജീവൻ, സി പി ഒ മാരായ കെ എസ് ഉമേഷ്, ഗോകുൽദാസ്, റിൻസൻ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. അന്വേഷണ സംഘം നടത്തിയ വിപുലമായ അന്വേഷണത്തിൽ മോഷണ സ്ഥലത്തെത്തിയ മറ്റൊരു വാഹനത്തെ കണ്ടെത്തി. ഇത് പൊള്ളാച്ചി സ്വദേശിയായ സജിത്ത് എന്നയാൾ ഉപയോഗിക്കുന്നതാണെന്നും ഇയാൾ ഒട്ടേറെ പേരുള്ള മോഷണ സംഘത്തിലെ അംഗമാണെന്നും കണ്ടെത്തി. തുടർന്ന് പൊലീസ് ഇയാളെക്കുറിച്ചു രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെയും കണ്ടെത്തിയത്.

കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇക്കഴിഞ്ഞ 27.02.2025 തിയതി 05.30 മണിക്കും 28.02.2025 തിയതി രാവിലെ 08.30 മണിക്കും ഇടയിൽ  മറ്റൊരു മിനിലോറിയും മോഷണം പോയിരുന്നു. ഈ സംഭവത്തിന് കൊടകര പൊലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ, ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തുകയായിരുന്നു. രണ്ട് കേസുകളിലെയും അന്വേഷണം നടന്ന് വരവെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട ഡി വൈ എസ് പി  കെ ജി സുരേഷ്, കൊടകര ഇൻസ്പെക്ടർ പി കെ ദാസ്, ചേർപ്പ് എസ് ഐ എം. അഫ്സൽ എന്നിവരുടെ സംഘം പൊള്ളാച്ചിയിലെത്തി സജിത്തിനെ പിടികൂടി. ഇതേസമയം തന്നെ ചാലക്കാടി ഡി വൈ എസ് പി സുമേഷിന്റെ നേതൃത്യത്തിലുള്ള അന്വേഷണ സംഘം മണ്ണുത്തി ഭാഗത്തു നിന്നും വിജിത്ത്, രഞ്ജിത്ത്, സുനീഷ് , വിഷ്ണു എന്നിവരെയും തന്ത്രപരമായി പിടികൂടി.

പകൽ വാഹനങ്ങൾ കണ്ടെത്തി അർധരാത്രിയോടെ സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേർന്ന് മോഷണം നടത്തി സജിത്തിന് വാഹനങ്ങൾ കൈമാറുകയെന്നതായിരുന്നു രീതി. സജിത്ത് മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിന് ഇവ വിൽക്കുകയുമായിരുന്നു പതിവ്. ഇവിടെ നിന്നാണ് അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്. രണ്ട് മൂന്ന് മാസത്തിനിടയിൽ നിരവധി വാഹനങ്ങൾ ഈ സംഘം മോഷ്ടിച്ചു കടത്തിയതായി സംശയിക്കുന്നു. പുതുക്കാട് നിന്നും മോഷ്ടിച്ച ഒരു കണ്ടയ്നർ ലോറി, കൊടകര, ഒല്ലൂർ എന്നിവിടങ്ങളിൽ നിന്നും മോഷ്ടിച്ച പിക്ക്  അപ് വാനുകൾ, ഇവർ മോഷണത്തിനുപയോഗിച്ച ഒരു കാർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രഞ്ജിത്തിന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി 6 ക്രിമിനൽ കേസുകളുണ്ട്. വിജിത്തിന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ 2021 ൽ 2 അടിപിടിക്കേസുകളുണ്ട്. ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ.ജി സുരേഷ്, ചേർപ്പ് പൊലീസ് സ്റ്റേഷനിലെ എസ് ഐമാരായ എം അഫ്സൽ, സജിപാൽ, സീനിയർ സി പി ഒ ഇ.എസ് ജീവൻ, സി പി ഒ മാരായ കെ എസ് ഉമേഷ്, ഗോകുൽദാസ്, റിൻസൻ, ചാലക്കുടി ഡി വൈ എസ് പി കെ സുമേഷ്, കൊടകര ഇൻസ്പെക്ടർ പി കെ ദാസ്,  എസ് ഐമാരായ സ്റ്റീഫൻ, മൂസ, റോയ് പൗലോസ്, എ എസ് ഐമാരായ സിൽജോ, ആഷ്‌ലിൻ ജോൺ, എസ് സി പി ഒ റെജി, ഷിജോ തോമസ്, സി പി ഒമാരായ ശ്രീജിത്ത്‌, ആഷിക്ക് എന്നിവരാണ് അന്വേഷണ സംഘങ്ങളിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin