ആയില്യം കഴിഞ്ഞാൽ നാഗക്ഷേത്രത്തിലെ കാണിക്കയിൽ പണമുണ്ടാകുമെന്ന് അറിയുന്നയാൾ; നരുവാമൂട് ക്ഷേത്രമോഷണത്തിൽ അന്വേഷണം
ബാലരാമപുരം: നരുവാമൂട് ഇടയ്ക്കോട് കളത്തറകോണം കാവിൽ ദേവീക്ഷേത്രത്തിൽ മോഷണം. ഇന്നലെ രാത്രിയായിരുന്നു മോഷ്ടാവ് ക്ഷേത്രത്തിലെത്തി കാണിക്കപ്പെട്ടികൾ കുത്തിത്തുറന്നത്. ഉപദേവത ക്ഷേത്രത്തിന് മുൻവശം ഉണ്ടായിരുന്ന രണ്ട് കാണിക്ക പെട്ടികൾ കുത്തി പൊളിച്ച് നടത്തിയ മോഷണത്തിൽ 12,000 രൂപയിലേറെ നഷ്ടപ്പെട്ടതായി ക്ഷേത്രത്തിലെ സെക്രട്ടറി മധുസൂദനൻ നായർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
പുലർച്ചെ ക്ഷേത്രം ജീവനക്കാരെത്തിയപ്പോഴാണ് നാഗക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി തകർന്ന നിലയിൽ കണ്ടത്. പിന്നാലെ ശിവക്ഷേത്രത്തിന് സമീപത്തെ കാണിക്കവഞ്ചിയും പൊട്ടിച്ച നിലയിൽ കണ്ടതോടെ ക്ഷേത്രത്തിൽ പരിശോധന നടത്തി. എന്നാൽ മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പൊലീസിനോട് പറഞ്ഞു.
ആയില്യം കഴിഞ്ഞതിനാൽ നാഗക്ഷേത്രത്തിന് മുന്നിലെ കാണിക്കവഞ്ചിയിൽ പണമുണ്ടാകുമെന്ന് അറിഞ്ഞായിരിക്കും മോഷണമെന്നാണ് ക്ഷേത്രഭാരവാഹികളും കരുതുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചതിൽ പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതായി നരുവാമൂട് പൊലീസ് പറഞ്ഞു. പ്രദേശത്ത് പരിശോധന തുടരുകയാണ്.