ആലപ്പുഴ: വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്‌കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ. ചേർത്തലയിലാണ് സംഭവം. ചേർത്തല ടൗൺ എൽപി സ്‌കൂൾ പ്രധാനാധ്യാപികയായ എൻ ആർ സീതയ്‌ക്കെതിരെ ആണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.
ചേർത്തല ടൗൺ എൽപി സ്‌കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ചില രക്ഷിതാക്കളുടെയും പേരിലാണ് എൻ ആർ സീത വ്യാജ ശമ്പള സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഇത് ഹാജരാക്കി ഇവർ കെഎസ്എഫ്ഇയിൽ നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതിന് പുറമെ നാല് രക്ഷിതാക്കളുടെ പേരിൽ വ്യാജ രേഖ തയ്യാറാക്കി 35 ലക്ഷത്തോളം രൂപ വായ്‌പയും എടുത്തിട്ടുണ്ട്. സ്‌കൂളിലെ നാല് അധ്യാപകർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയതോടെ ആണ് തട്ടിപ്പ് വിവരം പുറംലോകം അറിയുന്നത്.
സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സജീവ പ്രവർത്തക കൂടിയാണ് എൻ ആർ സീത. ഇവർക്കെതിരെ പിടിഎയും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശമ്പള സർട്ടിഫിക്കറ്റിനെ കുറിച്ച് അന്വേഷിക്കാൻ കെഎസ്എഫ്ഇയിൽ നിന്ന് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയപ്പോൾ ആണ് തട്ടിപ്പിന്റെ സൂചന ലഭിക്കുന്നത്. തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തതോടെ സീതയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്യുകായായിരുന്നു.
ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതികൾ ലഭിച്ചിരുന്നു. ഇതോടെ പിടിഎ ഫണ്ട് വിനിയോഗത്തിലും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. അതും പോലീസ് പരിശോധിച്ചു വരികയാണ്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ALAPPUZHA
CRIME
evening kerala news
eveningkerala news
eveningnews malayalam
Kerala News
LATEST NEWS
LOCAL NEWS
malayalam news
കേരളം
ദേശീയം
വാര്ത്ത