ഇവിടം സ്വർ​ഗമാണ്, മലിനീകരണം ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളിൽ ഒമാൻ മുന്നിൽ

മസ്കത്ത്: മലിനീകരണം ഏറ്റവും കുറഞ്ഞ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച് ഒമാൻ. ഓൺലൈൻ ഡേറ്റാബേസ് കമ്പനിയായ നമ്പിയോ പുറത്തുവിട്ട 2025ലെ ആ​ഗോള മലിനീകരണ സൂചിക പ്രകാരമാണ് ഒമാൻ ആദ്യ സ്ഥാനം പിടിച്ചെടുത്തത്. ലോക രാജ്യങ്ങളുടെ പട്ടികയിൽ 22ാമതാണ് ഒമാന്റെ സ്ഥാനം. പരിസ്ഥിതി ​ഗുണനിലവാരം സംരക്ഷിക്കുക, സുസ്ഥിരതയ്ക്ക് പ്രചോദനം നൽകുക, മലിനീകരണം കുറച്ചുകൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിലുള്ള ഒമാന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാ​ഗമായാണ് ഈ നേട്ടം സ്വന്തമാക്കാനായത്. 

വായു, ജല ​ഗുണനിലവാരം, മാലിന്യ നിർമാർജനം, ശബ്ദ മലിനീകരണം, ഹരിതയിടങ്ങളുടെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ആ​ഗോള മലിനീകരണ സൂചിക. അറബ് മേഖലയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമാനിൽ ചെറിയ അളവിലുള്ള മലിനീകരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുസ്ഥിരമായ പദ്ധതികൾക്ക് മുന്നോക്കം നൽകിയിട്ടുള്ള ഒമാന്റെ പാരിസ്ഥിക നയങ്ങളും ഈ നേട്ടത്തിന് പിന്നിലുണ്ട്. ന​ഗര, വ്യാവസായിക വികസനം വന്നതോടെ നിരവധി രാജ്യങ്ങൾ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഒമാൻ ഈ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇത് മറ്റുള്ള രാജ്യങ്ങൾക്ക് പാരിസിഥിക മേഖലയിൽ മാതൃകയാക്കാവുന്ന ഒരു രാജ്യമാക്കി ഒമാനെ മാറ്റിയിരിക്കുകയാണ്. 

read more: എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചു, ചില വിമാനങ്ങൾ തിരിച്ചുവിട്ടു; സാങ്കേതിക പ്രശ്നമെന്ന് കുവൈത്ത് എയർപോർട്ട്

വരും തലമുറകൾക്ക് വേണ്ടി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര വികസനം നടപ്പിലാക്കുന്നതിലുമുള്ള ഒമാന്റെ `വിഷൻ 2040’ന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ നേട്ടം. മലിനീകരണമില്ലാത്ത, തികച്ചും ശുദ്ധമായ ഒരു പ്രകൃതിയിൽ ജീവിക്കാനുള്ള ഒരു ഇടമെന്ന നിലയിൽ മാത്രമല്ല വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി കൊണ്ടുപോകുന്ന ഒരു രാജ്യത്തിന് ഉത്തമ ഉദാഹരണം കൂടിയാണ് ഒമാൻ.     

By admin