ഈ വസ്തുക്കൾ ലഗേജിൽ ഉൾപ്പെടുത്തരുത്, ഹജ്ജ് തീർത്ഥാടകർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്ത്
റിയാദ്: ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. തീർത്ഥാടകരുടെ ലഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ, നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, റാഡാർ സംവിധാനങ്ങൾ, സ്റ്റൺ ഗണ്ണുകൾ, ലേസർ പേനകൾ, ഒളി ക്യാമറകൾ തുടങ്ങി നിരവധി വസ്തുക്കൾ നിരോധന പട്ടികയിൽ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ഹജ്ജ് തീർത്ഥാടകർ ലഗേജിൽ കരുതാൻ പാടില്ലെന്നും യാത്രക്ക് മുൻപ് തന്നെ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ വെബ്സൈറ്റിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള വസ്തുക്കളുടെ പൂർണ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാൻഡ് മോസ്കിലേക്ക് പോകുന്ന വിമാന യാത്രക്കാർക്കുള്ള ലഗേജ് സംബന്ധമായ മറ്റ് നിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. തീർത്ഥാടകർ ചെറിയ ബാഗുകൾ കയ്യിൽ കരുതണം. വലിയ ബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിർദേശത്തിൽ പറയുന്നു. ഹജ്ജ് യാത്ര യാതൊരു വിധ തടസ്സങ്ങളും കൂടാതെ പൂർത്തീകരിക്കുന്നതിൽ ഇത്തരം മാർഗനിർദേശങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം എടുത്തുപറഞ്ഞു.