വംശീയ ആക്രമണം; ഇന്ത്യന്‍ വംശജയായ നേഴ്സിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് മാനസിക രോഗി, സംഭവം യുഎസില്‍

ഫ്ലോറിഡയിലെ പാംസ് വെസ്റ്റ് ആശുപത്രയിലെ നേഴ്സായ ലീലാമ്മ ലാലിനെ (67) ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്ന മാനസിക രോഗിയുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. സ്റ്റീഫൻ സ്കാൻടിൽബറി (33) എന്ന മാനസിക അസ്വാസ്ഥമുള്ള ആളാണ് ലീലാമ്മയെ കഴിഞ്ഞ വ്യാഴാഴ്ച അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് പ്രദേശിക ചാനലായ ഡബ്യുപിബിഎഫ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റീഫൻ സ്കാൻടിൽബറിയുടെ മര്‍ദ്ദനത്തില്‍ ലീലാമ്മയുടെ മുഖത്തെ എല്ലുകളെല്ലാം പൊട്ടി. ഇരുകണ്ണുകളും തുറക്കാനാകാത്തവിധം മുറിവേറ്റു. അമ്മയെ കണ്ടപ്പോൾ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്നായിരുന്നു ലീലാമ്മയുടെ മകൾ സിന്‍ഡി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് സ്റ്റീഫൻ സ്കാൻടിൽബറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 

ആശുപത്രിയിലെ മൂന്നാം നിലയിലായിരുന്നു സ്റ്റീഫൻ സ്കാൻടിൽബറിയെ പാര്‍പ്പിച്ചിരുന്നത്. സംഭവ സമയത്ത് രോഗികൾക്ക് മരുന്ന് നല്‍കാനെത്തിയതായിരുന്നു ലീലാമ്മ, നേഴ്സ് എത്തിയപ്പോൾ ആശുപത്രി ബെഡ്ഡില്‍ കിടക്കുകയായിരുന്നു സ്റ്റീഫന്‍. നേഴ്സിനെ കണ്ടതും ഇയാൾ ബെഡ്ഡില്‍ നിന്നും ചാടി എഴുന്നേറ്റ് അവരെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ ലീലാമ്മയുടെ മുഖത്ത് തുടര്‍ച്ചയായി ഇടിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തില്‍ ലീലാമ്മയുടെ ഇരുകണ്ണുകളുടെയും കാഴ്ച ശക്തി നശിച്ചു. മുഖത്തെ എല്ലുകൾ മിക്കതും പൊട്ടി. തലയില്‍ രക്തസ്രാവമുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.  അടുത്തുള്ള ട്രൂമാ കെയറിലേക്ക് ലീലാമ്മയെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കഴിഞ്ഞ 21 വര്‍ഷമായി ലീലാമ്മ ഇതേ ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്നു. 

Read More: ഒമ്പതാം വയസിൽ താന്‍ പങ്കെടുത്ത വിവാഹത്തിലെ വരനാണ്, ഇന്ന് തന്‍റെ ഭര്‍ത്താവ്; യുവതിയുടെ വെളിപ്പെടുത്തൽ

Read More:  ‘വീട്ടിനുള്ളില്‍ ചെരിപ്പിടാത്തവന്‍, മൂന്നാം ലോകത്തെ അമ്മാവന്‍’; വിവേക് രാമസ്വാമിക്കെതിരെ വംശീയാധിക്ഷേപം

സ്റ്റീഫൻ സ്കാൻടിൽബറിയുടെത് വംശീയ ആക്രമണമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.  ഇന്ത്യക്കാര്‍ മോശമാണെന്നും താന്‍ ഒരു ഇന്ത്യന്‍ ഡോക്ടറെ തല്ലിയെന്നും അക്രമണത്തിന് ശേഷം സ്റ്റീഫൻ പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പോലീസ് ഇയാളെ പിടികൂടി. സ്റ്റീഫൻ സ്കാൻടിൽബറി ഇപ്പോൾ വിചാരണ കാത്ത് ജയിലാണ്.  ഇയാൾക്കെതിരെ വിദ്വേഷ കുറ്റകൃത്യത്തിനും സെക്കന്‍ഡ് ഡിഗ്രി കൊലപാതക ശ്രമത്തിനും കുറ്റം ചുമത്തിയിട്ടുണ്ടെന്ന് സിബിഎസ് 12 റിപ്പോര്‍ട്ട് ചെയ്തു. ലീലയുടെ ചികിത്സയ്ക്കായി ഓണ്‍ലൈനില്‍ ഫണ്ട് ശേഖരണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More:  അന്യഗ്രഹ ജീവിയുടെ വളർത്തുമൃഗം; മത്സ്യബന്ധനത്തിടെ റഷ്യക്കാരന് ലഭിച്ച ജീവിയെ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

By admin