തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 21 ദിവസം പിന്നിട്ട ആശ വർക്കർമാരുടെ അനിശ്ചിതകാല രാപകൽ സമരത്തിന് നേരെ പൊലീസ് നടപടി. ഉറങ്ങികിടന്ന ആശ വർക്കർമാരെ കൊണ്ട് മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ ഷീറ്റ് പൊലീസ് അഴിപ്പിച്ചു.
പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് ഉറങ്ങികിടന്ന ആശ വർക്കർമാരെ വിളിച്ചുണർത്തി ടാർപോളിൻ ഷീറ്റ് പൊലീസ് അഴിപ്പിച്ചത്. പൊലീസ് എത്തിയപ്പോൾ ടാര്‍പോളിൻ ഷീറ്റിന് താഴെ പായ വിരിച്ച് ഉറങ്ങുകയായിരുന്നു ആശ വർക്കർമാർ.
മനുഷ്യരാണോ എന്ന് പൊലീസുകാരോട് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാർ ചോദിച്ചു. അതേസമയം, മഴ നനഞ്ഞ് കൊണ്ട് ആശ വർക്കർമാർ സെക്രട്ടേറിയറ്റിന് മുമ്പിലെ സമരം തുടർന്നു.
21-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ രാപ്പകല്‍ സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. വേതനം അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആശ വര്‍ക്കര്‍മാർ തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.https://i0.wp.com/eveningkerala.com/wp-content/uploads/2022/07/cropped-ev-logo.jpg?fit=32%2C32&ssl=1