തുടര്‍ക്കഥയാവുന്ന ചോരക്കളികള്‍, പിന്നിലെന്ത്?

മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരമായ അക്രമ സംഭവങ്ങളാണ് തുടര്‍ച്ചയായി കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂട്ടക്കൊലപാതകങ്ങളുടെ നീണ്ട ലിസ്റ്റ് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കേരളത്തില്‍ ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല കേസുകളും സ്വന്തം രക്ത ബന്ധത്തിപ്പെട്ടവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. മനുഷ്യരെ ക്രിമിനലുകളും കൊലപാതകികളുമാക്കുന്നതില്‍ മാനസീകവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമൂഹത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ഏകദേശം 20 ശതമാനം മാത്രമാണ് പെട്ടെന്നുള്ള കൈയ്യബദ്ധത്തിലൂടെയുണ്ടാവുന്നത്. ബാക്കിയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവയാണ്. ഇതിനു പിന്നിലെ കാരണങ്ങള്‍ പലതാകാം.

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ഇത്തരം ക്രൈമുകളില്‍ ഏര്‍പ്പെടാറുണ്ട്. മാനസിക പരിമിതികള്‍ നേരിടുന്ന വ്യക്തികള്‍ പലപ്പോഴും തങ്ങളുടെ അടുത്ത ബന്ധുക്കളെ ശത്രുക്കളായി കാണുന്ന സ്ഥിതി നലനില്‍ക്കുന്നു. ഇത് കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. 
യൂഫോറിയ എന്ന രോഗാവസ്ഥയുളളവര്‍ ലഹരിക്ക് വേണ്ടി എന്ത് കുറ്റകൃത്യങ്ങളും ചെയ്യും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതവരെ ആനന്ദിപ്പിക്കും. ലഹരിയുടെ ഉപയോഗം വലിയ വെല്ലുവിളിയാണ്. മദ്യത്തിന്‍റെയും സിന്തറ്റിക് ഡ്രഗ്ഗുകളുടെയും ഉപയോഗമാണ് വ്യക്തികളെ അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. 80 ശതമാനം കുറ്റ കൃത്യങ്ങള്‍ക്കും കാരണം ലഹരിയുടെ ഉപയോഗമാണ്. 

പാരനോയിഡ് സൈക്കോസിസ് ഉള്ള വ്യക്തികളാണ് സീരിയല്‍ കില്ലിങ്ങ് നടത്തുന്നത്. ഹണ്ടിങ്ങ് സ്‌കീസോഫ്രീനിയ, ഡില്യൂഷന്‍ സ്കീസോഫ്രീനിയ, മണി മാനിയ തുടങ്ങിയ ഡിസോര്‍ഡറുകളുള്ള വ്യക്തികള്‍ കൊലപാതകം ചെയ്യുന്നതിനുള്ള സാധ്യതയെ സൈക്കോളജിസ്റ്റുകള്‍ തള്ളിക്കളയുന്നില്ല.
കുടുംബത്തില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടിട്ടുള്ളവരും, ശാരീരികവും മാനസികവുമായി പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത  ക്രൂരതകള്‍ അനുഭവിച്ചിട്ടുള്ളവരും സമൂഹത്തില്‍ ദാരാളമുണ്ട്. ഇങ്ങനെ ശിതിലമായ ബാല്യം മനുഷ്യരെ സ്വഭാവ വൈകല്യമുള്ളവരാക്കും. കുട്ടിയായിരിക്കെ ക്രൂര പീഡനങ്ങള്‍ നേരിടേണ്ടി വന്നവരില്‍ കുറ്റ കൃത്യ വാസനയുണ്ടാകാം. ഇതിലൊരു വിഭാഗം അടങ്ങാത്ത പ്രതികാരം ഉള്ളില്‍ കൊണ്ടുനടക്കുന്നവരായിരിക്കാം. ഈ പക മിക്കവാറും അതിക്രമങ്ങളിലേക്കും കൊലപാതകങ്ങളിലേക്കുമാണ് നയിക്കുന്നത്. ഇങ്ങനെയുള്ള ചില ആളുകള്‍ പെട്ടന്ന് വൈലന്‍റായോ കാലങ്ങളെടുത്ത് ആസൂത്രണം ചെയ്തോ കൊലപാതം നടത്തിയ ചരിത്രമുണ്ട്.
 
നാർസിസ്സ്റ്റിക് പേഴ്‌സണാലിറ്റി ഡിസോർഡർ അല്ലെങ്കിൽ ആന്‍റി സോഷ്യൽ പേഴ്‌സണാലിറ്റി ഡിസോർഡർ ഉള്ള ചില വ്യക്തികള്‍  അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിനോ പ്രശസ്തിക്കോ സാമ്പത്തിക നിലയ്ക്കോ തടസ്സമോ ഭീഷണിയോ ആയി നില്‍ക്കുന്നവരെ വകവരുത്താനുള്ള സാധ്യതകള്‍  നിലനില്‍ക്കുന്നുണ്ടെന്നും  പഠനങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ മനുഷ്യരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.  ഇതിനെയൊക്കെ മറികടക്കാനുള്ള മാനസീകാരോഗ്യം സമൂഹത്തിലെ വ്യക്തികള്‍ക്ക് നല്‍കേണ്ടത് സ്റ്റേറ്റിന്‍റെ ഉത്തരവാദിത്തമാണ്.

By admin