കോട്ടയം: മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്റില്‍ കഴിയുന്ന പിസി ജോര്‍ജ്ജിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ഉത്തരവ് നാളെ. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിസി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആന്‍ജിയോഗ്രാം ഉള്‍പ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ ശക്തമായി ഇതിനെ എതിര്‍ത്തു.
ജാമ്യ വ്യവസ്ഥകള്‍ പിസി ജോര്‍ജ് തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കാമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസുകള്‍ ഉണ്ടാകും.
ഇതും അത് പോലെയെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു. പിസി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് തെളിവ് ഉണ്ടോയെന്നും മതവിദ്വേഷ പരാമര്‍ശ കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യമാണെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.
പിസി നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 30 വര്‍ഷം എംഎല്‍എ ആയിരുന്ന വ്യക്തി ആണ്. മത സൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്.
മുന്‍കൂര്‍ ജാമ്യത്തിന് പോയപ്പോള്‍ തന്നെ ഹൈ കോടതിയില്‍ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
റിമാന്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും.