കറാച്ചി: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരായ തോല്‍വിയില്‍ പാക് താരം ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഷൊയൈബ് അക്തര്‍. ബാബര്‍ അസം പാക് ക്രിക്കറ്റിലെ വലിയ ഫ്രോഡ് ആണെന്ന് അക്തര്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
നമ്മളെല്ലാവരും ബാബറെ വിരാട് കോലിയുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയൂ, ആരാണ് ഹീറോ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി അദ്ദേഹത്തിന്‍റെ പാതയാണ് പിന്തുടരുന്നത്. എന്നാല്‍ ആരാണ് ബാബര്‍ അസമിന്‍റെ ഹീറോ, ടുക്..ടുക്(ആരുടെയും പേര് പറയാതെ) ആണോ, എന്തായാലും നിങ്ങളുടെ ഹിറോ തെറ്റാണ്. നിങ്ങളുടെ ചിന്താരീതിയും തെറ്റാണ്. തുടക്കം മുതല്‍ നിങ്ങളൊരു ഫ്രോഡാണെന്നായിരുന്നു അക്തറിന്‍റെ വാക്കുകള്‍.
ബാബര്‍ അസം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യക്കെതിരെ ഒരു മത്സരത്തിലെങ്കിലും പാകിസ്ഥാനെ ഒറ്റക്ക് ജയിപ്പിച്ചിട്ടുണ്ടോ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ് ചോദിച്ചു. ബാബര്‍ മികച്ച കളിക്കാരനാണ്. പക്ഷെ ഇന്ത്യക്കെതിരെയോ സെന രാജ്യങ്ങളിലോ(ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്) ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ഇതുവരെയായിട്ടില്ല. ബാബര്‍ അല്ല, യഥാര്‍ത്ഥ രാജാവ്, അത് വിരാട് കോലിയാണ്.
അദ്ദേഹം മറ്റ് രാജ്യങ്ങള്‍ക്കെതിരെയെല്ലാം ആധിപത്യം പുലര്‍ത്തിയാണ് ആ പദവി നേടിയെടുത്തത്. നിങ്ങളുടെ പി ആര്‍ ടീമിന്‍റെ പിടിയില്‍ നിന്ന് പുറത്തുവരു. പാകിസ്ഥാന് വേണ്ടത് മികച്ച പ്രകടനം നടത്തുന്നവരെയാണ്. ബാബര്‍ അസം നല്ല കളിക്കാരനാണെന്നത് സമ്മതിക്കുന്നു. എന്നാല്‍ ഇന്ത്യക്കെതിരെ ഒരു മാന്‍ ഓഫ് ദ് മാച്ചെങ്കിലും ബാബറിന്‍റെ പേരിലുണ്ടോ എന്നും ഹഫീസ് ചോദിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 42.3 ഓവറില്‍ ലക്ഷ്യം കണ്ടു. കോലി 100 റണ്‍സുമായും അക്സര്‍ പട്ടേല്‍ മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി.