തൃശൂര്‍: തൃശൂര്‍ എറവിന് സമീപം ആറാംകല്ലില്‍ അടിപിടിക്കിടെ തലയടിച്ച് നിലത്ത് വീണ 59കാരന്‍ മരിച്ചു. നാലാംകല്ല് സ്വദേശി മോഹനനാണ് മരിച്ചത്. 

പ്രതി ക്രിസ്റ്റിയെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ക്രിസ്റ്റി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ആറാംകല്ല് സെന്ററിലായിരുന്നു സംഭവം.

തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്നുള്ള എറവ് കൈപ്പിള്ളി റോഡില്‍ മദ്യലഹരിയിലായിരുന്ന നാലാംകല്ല് സ്വദേശി മോഹനന്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു.
ഇതേതുടര്‍ന്ന് ഇതുവഴി വന്ന പ്രദേശവാസികളായ രണ്ട് യുവാക്കളുമായി മോഹനന്‍ വാക്കു തര്‍ക്കത്തിലായി. പ്രദേശവാസിയായ ക്രിസ്റ്റിയുമായാണ് തര്‍ക്കമുണ്ടായത്. അസഭ്യം വിളിയില്‍ തുടങ്ങിയത് ഒടുവില്‍ കയ്യാങ്കളിയിലെത്തി.

വഴക്കിനിടെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ മോഹനന്‍ റോഡിന് സമീപമുള്ള കടയുടെ മുന്‍വശത്തായി കാനയോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തിയില്‍ തലയിടിച്ച് വീഴുകയായിരുന്നു. 

നാട്ടുകാര്‍ ചേര്‍ന്ന് മോഹനനെ തൃശൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ശേഷം ഒളിവില്‍ പോയ ക്രിസ്റ്റിയെ അന്തിക്കാട് പൊലീസ് രാത്രി തന്നെ പിടികൂടി. 
തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *