ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് അകത്തുകയറി, കവർന്നതൊക്കെ ഗോൾഡ് കവറിങ് ആഭരണങ്ങളും കോസ്മെറ്റിക്ക് സാധനങ്ങളും
തിരുവനന്തപുരം: ബാലരാമപുരത്തിനടുത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ ഗോൾഡ് കവറിങ് ആഭരണങ്ങളും ബ്യൂട്ടിപാർലറിലെ കോസ്മെറ്റിക്ക് സാധനങ്ങളും കവർന്നു. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ പുന്നമൂട് തെരുവിൽ വിനായക ആഡിറ്റോറിയത്തിന് സമീപം വിമുക്തഭടനായ ജനാർദ്ദനൻ പിള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ബിജിയുടെ ബ്യൂട്ടി ക്ലിനിക്കിൽ നിന്നാണ് കോസ്മെറ്റിക്ക് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ സ്കൂള്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ പിടിയിൽ
വീടിന്‍റെ അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറികളിലെ അലമാരകളും മേശകളും വാരിവലിച്ചിട്ട് പരിശോധിച്ച നിലയിലായിരുന്നു. ഇന്നലെ രാത്രി ജനാർദ്ദനൻ പിള്ളയും ഭാര്യയും അടുത്തിടെ നിർമ്മിച്ച പുതിയ വീട്ടിലേക്ക് പോയി ഇന്ന് തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻ വാതിൽ തുറന്ന നിലയിലായിരുന്നു. എന്നാൽ വീടിന്‍റെ ഗേറ്റിലെ പൂട്ട് പൊളിച്ചിട്ടില്ല. ചുറ്റു മതിൽ ചാടി കടന്നായിരിക്കാം അകത്ത് കയറി കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.