അമ്പലമേട്ടിൽ 800 കോടിയുടെ സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്‌ഥാപിക്കാൻ ബിയ്‌വു, ധാരണാപത്രം കൈമാറി
പ്രതീകാത്മക ചിത്രം
കൊച്ചി: കേരളത്തിൽ സൾഫ്യൂരിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാൻ ഖത്തർ ആസ്‌ഥാനമായുള്ള മലയാളി സംരംഭകരുടെ കമ്പനിയായ ബിയ്‌വു ഇന്‍റർനാഷണൽ. എറണാകുളം അമ്പലമേട്ടിൽ സൾഫ്യൂറിക് ആസിഡ് പ്ലാന്‍റ് സ്‌ഥാപിക്കാനുള്ള ധാരണാപത്രം സംസ്‌ഥാന സർക്കാരിന് കൈമാറി. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ ബിയ്‌വു ഇന്‍റർനാഷണൽ സിഇഒ റിയാസ് ആദം, ഡയറക്ടർ സലിം മുല്ലപ്പള്ളി എന്നിവർ ചേർന്ന് താത്പര്യ പത്രം വ്യവസായ മന്ത്രി പി രാജീവിന് കൈമാറി. ഇന്ത്യയിൽ സൾഫ്യൂറിക് ആസിഡ് ഇറക്കുമതി ചെയ്യേണ്ട നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് ഉത്പാദനം വർധിപ്പിക്കാൻ പ്ലാൻറ് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
രാസവസ്തു, എണ്ണ-വാതക മേഖലയിലെ ആഗോള പ്രശസ്തരാണ് ബിയ്‌വു ഇന്‍റർനാഷണൽ. അമ്പലമേട്ടിൽ 1200 ടൺ പ്രതിദിന ശേഷിയുള്ള സൾഫ്യൂറിക് ആസിഡ് പ്ലാന്‍റ് സ്ഥാപിക്കാനാണ് സർക്കാരുമായി ധാരണയായത്. നേരിട്ടും പരോക്ഷമായും 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ. പരിസ്ഥിതിക്ക് അനുകൂലമായ, സുരക്ഷിതവും കാര്യക്ഷമവുമായ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാകും പ്ലാന്‍റ് പ്രവർത്തിക്കുക.
കേരള സർക്കാർ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി റിയാസ് ആദം പറഞ്ഞു. പദ്ധതിയുടെ സമയബന്ധിത അനുമതി ലഭ്യമാക്കാനും വിജയകരമായി നടപ്പിലാക്കാൻ സഹകരിക്കുമെന്ന് മന്ത്രി പി രാജീവും വ്യവസായ വകുപ്പിന് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും ഉറപ്പ് നൽകിയതായും കമ്പനി അധികൃതർ അറിയിച്ചു. കിൻഫ്രയും കെഎസ്‌ഐഡിസിയും ചേർന്ന് അവശ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സഹായിക്കും.