400 ഏക്കറിൽ വിശാലമായ ടൗൺഷിപ്പ്, കൊച്ചി വിമാനത്താവളത്തിന് സമീപം 5000 കോടിയുടെ ഹില്‍ടോപ് സിറ്റി പദ്ധതി വരുന്നു
കൊച്ചി: നെടുമ്പാശ്ശേരി വിമാനതാവളത്തിൻ്റെ സമീപ പ്രദേശമായ അയ്യമ്പുഴയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയോട് ചേർന്ന് 5000 കോടി മുടക്കി ഹില്‍ടോപ് സിറ്റി നിർമ്മിക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള മൊണാര്‍ക് ഗ്രൂപ്പ് പ്രതിനിധികൾ കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ പ്രഖ്യാപിച്ചത്. നെടുമ്പാശേരി വിമാനത്താവളവുമായി 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ വ്യക്തമാക്കി. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിൻ്റെ അനുമതി ലഭിച്ചെന്നും അധികം വൈകാതെ നിര്‍മാണം തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഛണ്ഡിഗഡിലും പൂനയിലുമായി 13 ടൗണ്‍ഷിപ്പുകള്‍ മൊണാര്‍ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. കേരളത്തിലെ പദ്ധതിക്കായി വേണ്ടത് 400 ഏക്കറാണ്. ഭൂവുടമകള്‍ക്ക് കൂടി ഗുണം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി വിഭാവനം ചെയ്യുക. പദ്ധതിയിൽ നിന്നും ഭൂവുടമകള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുമെന്നും അദേഹം വ്യക്തമാക്കി. എല്ലാവിധ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിലൂടെ വലിയ തോതിലുള്ള തൊഴിലവസരങ്ങൾ കൊണ്ടുവരാന്‍ സാധിക്കും. യൂണിവേഴ്സിറ്റി, ആശുപത്രികൾ, റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കിൽ ഡെവലപ്പ്മെന്റ്, കളിസ്ഥലങ്ങൾ എന്നിവയായിരിക്കും ഇവിടെ ഉണ്ടാവുക. പ്രമുഖ വ്യവസായികളായ എൻ.പി. ആന്റണി, തങ്കച്ചൻ തോട്ടത്തിൽ എന്നിവരാണ് സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവന്നത്.