റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻ്ററിൻ്റെ കീഴിലുള്ള മാഹിർ ഖുർആൻ അക്കാദമിയുടെ പന്ത്രണ്ടാമത് കോൺവെക്കേഷൻ പരിപാടി ശ്രദ്ധേയമായി. 56 വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് ഈ വർഷം ഖുർആൻ മുഴുവൻ മന:പ്പാമാക്കിയത്. ഖുർആനിൻ്റെ അർത്ഥവും വ്യാഖ്യാനവും പഠിപ്പിക്കുന്നുവെന്നത് ഈ സ്ഥാപനത്തിൻ്റെ പ്രത്യേകതയാണ്.
കെ എൻ എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഖുർആൻ ഒരു അമാനുഷിക ഗ്രന്ഥവും അദ്ഭുതങ്ങളുടെ അദ്ഭുതവുമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ താമസിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുന്നൂറിലധികം കുട്ടികൾ ഇതിനകം മാഹിർ അക്കാദമിയിൽ പഠിച്ച് ഹാഫിദുകളായിട്ടുണ്ട്.
പരിപാടിയിൽ റൗദാ ജാലിയാത്ത് ഡയരക്ടർ ശൈഖ് തൗഫീഖ് സർഹാൻ, ദാറുൽ ഫുർഖാൻ ചെയർമാൻ ശൈഖ് ഹുസൈൻ അൽബുറൈക് അൽ ദൗസരി , ശൈഖ് അബൂസുൽത്താൻ, ശൈഖ് മുഹമ്മദ് സുബൈഇ, മാഹിർ അക്കാദമി ഡയരക്ടറും ഇസ്ലാഹി സെൻ്റർ പ്രസിഡൻ്റുമായ അബ്ദുൽ ഖയ്യൂം ബുസ്താനി തുടങ്ങിയവർ സംസാരിച്ചു. ഇസ്‌ലാഹി സെൻ്റർ ഭാരവാഹികളായ അബ്ദുസാഖ് സലാഹി, മുഹമ്മദ് സുൽഫിക്കർ, മുജീബ് അലി തൊടികപ്പുലം തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാർത്ഥികളുടെ ഖുർആൻ ആലാപനവും ഖുർആൻ ഉദ്ധരിച്ചുള്ള പ്രഭാഷണങ്ങളും സദസ്സിനെ ധന്യമാക്കി.വിദ്യാർത്ഥികളും രക്ഷിതാക്കളും അഭ്യുദയ കാംക്ഷികളുമായ അഞ്ഞൂറിലേറെ ആളുകൾ പരിപാടിയി വീക്ഷിക്കാനെത്തി.
.