ധാക്ക: ബംഗ്ലാദേശിലെ സർവകലാശാല കാമ്പസിൽ നടന്ന ഏറ്റുമുട്ടലിൽ 150ലധികം വിദ്യാർത്ഥികൾക്ക് പരിക്ക്.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) യുവജന വിഭാഗം ഖുൽന എൻജിനീയറിങ് ആൻ്റ് ടെക്നോളജി സർവകലാശാലയിൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
വിദ്യാർത്ഥി വിമോചന പ്രസ്ഥാന അംഗങ്ങൾ നടപടിയെ ചോദ്യം ചെയ്തതോടെ ഏറ്റുമുട്ടലിന് കാരണമാകുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഖുൽന പൊലീസ് മേധാവി പറഞ്ഞു.
ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ ജമാഅത്തിലെ അംഗങ്ങളാണ് സംഘർഷത്തിനുള്ള പ്രകോപനം സൃഷ്ടിച്ചതെന്ന് ബിഎൻപി വിദ്യാർത്ഥി വിഭാഗം മേധാവി നാസിർ ഉദ്ദീൻ ആരോപിച്ചു.
രാഷ്ട്രീയ പ്രവർത്തനം നിരോധിച്ച കാമ്പസ് നയം ബിഎൻപി ലംഘിച്ചുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
കാമ്പസിൽ ജമാഅത്തിന്റെ സാന്നിധ്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ബിഎൻപിയുടെ യുവജന വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ അപലപിച്ച് ധാക്ക സർവകലാശാല വിദ്യാർത്ഥികൾ പ്രതിഷേധ റാലി നടത്തി.