പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാനുള്ള സംവിധാനം വ്യാഴാഴ്ച മുതൽ മുതൽ ഒരുക്കിത്തുടങ്ങും.
കൊടിമരത്തിന്റെ ഇരുവശത്തുകൂടെയും ഭക്തരെ കടത്തിവിട്ട് ബലിക്കൽപുര വഴിയാകും മുന്നോട്ടു പോകുന്നത്. ഇവിടെ രണ്ടു വരികളെയും വേർതിരിക്കാൻ നീളത്തിൽ കാണിക്കവഞ്ചി സ്ഥാപിക്കും.
ഇത് ഫലത്തിൽ ബാരിക്കേഡിന്റെ മാതൃകയിലാകും. മുക്കാൽ മീറ്ററോളം ഉയരവും മൂന്നര മീറ്ററോളം നീളത്തിലുമാകും ഇതു സ്ഥാപിക്കുക. ഇതിനെ കൺവയർ ബെൽറ്റ് വഴി മഹാകാണിക്കയുമായി ബന്ധിപ്പിക്കും.
കൊടിമരം കഴിഞ്ഞ് ഇടതുവശം വഴിയെത്തുന്ന ഭക്തർ കുറച്ച് ഉയർന്ന പ്ലാറ്റ്ഫോമിലേക്കാണ് എത്തുന്നത്.
ഇവർ ഇവിടെ നിന്നു ദർശനം നടത്തി വീണ്ടും ഇടത്തേക്കു തിരിഞ്ഞ് പുറത്തേക്കു പോകും. ഇവർക്ക് മഹാകാണിക്കയുടെ തൊട്ടു മുന്നിലെത്താൻ കഴിയില്ല.
അതിനാലാണ് വരികൾക്കിടയിൽ ബാരിക്കേഡ് പോലെ നീളത്തിൽ കാണിക്കവഞ്ചി നിർമിക്കുന്നത്. ഭക്തർക്ക് കാണിക്ക ഇതിൽ നിക്ഷേപിക്കാം. വലതു വശത്തെ ആളുകൾ കുറച്ചുകൂടി മുന്നോട്ടു പോയാണ് ഇടത്തേക്കു തിരിയുന്നത്.
വടക്കേനട വഴി ഇരുമുടിയില്ലാതെ വരുന്നവരും ഇവർക്കൊപ്പമെത്തും. ഭക്തർ കൂടിക്കലരുന്ന പ്രശ്നമുണ്ടാകില്ല. തന്ത്രിയുടെ അനുജ്ഞയും കോടതിയുടെ അനുവാദവും ഇക്കാര്യത്തിൽ ബോർഡിനു ലഭിച്ചു.
ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അജികുമാർ, കമ്മിഷണർ സി.വി.പ്രകാശ് തുടങ്ങിയവർ യോഗം ചേർന്നിരുന്നു.