മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ശീതയുദ്ധമില്ലെന്ന് തുറന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രിയും ശിവസേന ഷിൻഡെ വിഭാഗം നേതാവുമായ ഏകനാഥ് ഷിൻഡെ. താനും ഫഡ്‌നാവിസും തമ്മിൽ ‘ടണ്ടാ ടണ്ട, കൂൾ കൂൾ’ ബന്ധമാണുള്ളതെന്നും മഹായുതിയിൽ ആഭ്യന്തര കലഹങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹായുതി സഖ്യത്തിൽ വിള്ളലുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ഷിൻഡെ രംഗത്തെത്തിയത്.
താൻ സർക്കാറിന് പകരം സമാന്തര സംവിധാനമുണ്ടാക്കിയിട്ടില്ല. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നില്ലെങ്കിൽ സേന പിളരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സേന എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും ഭാരവാഹികളുടെയും യോഗത്തെ അഭിസംബോധന ചെയ്യവെയാണ് ഷിൻഡെ നിലപാട് വ്യക്തമാക്കിയത്. ഷിൻഡെ മന്ത്രാലയത്തിൽ മെഡിക്കൽ എയ്ഡ് സെൽ സ്ഥാപിച്ചതിൽ തെറ്റൊന്നുമില്ലെന്നും ജനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു. മുഖ്യമന്ത്രി ഫഡ്‌നാവിസും മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറും ഒരു ടീമായി പ്രവർത്തിക്കുന്നുണ്ട്. നേരത്തെ ഉപമുഖ്യമന്ത്രിയുടെ മെഡിക്കൽ എയ്ഡ് സെൽ രൂപീകരിച്ചിരുന്നു.
ഇത് മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധി സെല്ലുമായി ഏകോപിപ്പിച്ച് പാവപ്പെട്ട രോഗികളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും ഉദ്ധവ് വിഭാഗത്തെ തോൽപ്പിക്കണമെന്നും അദ്ദേഹം ഭാരവാഹികൾക്ക് നിർദേശം നൽകി. ഷിൻഡെ വിഭാഗം, മുഖ്യമന്ത്രിയുമായി അകൽച്ചയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഷിൻഡെ വിഭാഗം എംഎൽഎമാരിൽ ഭൂരിഭാഗം പേരുടെയും വൈ കാറ്റഗറി സുരക്ഷ സർക്കാർ പിൻവലിച്ചതും ചർച്ചയായിരുന്നു.