പുലർച്ചെ 3 മുതൽ നിർത്താതെ കൊക്കരക്കോ! ഉറക്കം പോകുന്നുവെന്ന് അയൽക്കാരന്‍റെ പരാതി, കോഴിക്കൂട് മാറ്റാൻ ഉത്തരവ്
പത്തനംത്തിട്ട: പൂവൻകോഴിയുടെ കൂവൽ ശല്യമണെന്ന പരാതിയിൽ കോഴിക്കൂട് മാറ്റാൻ ആർഡിഒയുടെ ഉത്തരവ്. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരൻ. ഇദ്ദേഹത്തിന്‍റെ അയൽവാസിയായ പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്‍റെ വീടിനു മുകൾനിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തൽ സ്ഥാനത്തു നിന്ന് മാറ്റാൻ അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
പുലർച്ചെ മൂന്ന് മുതൽ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർഡിഒയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരുകൂട്ടരുടേയും വാദം കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി. കെട്ടിടത്തിന്‍റെ മുകളിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായതും രോഗാവസ്ഥയിൽ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി ബോധ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ അനിൽ കുമാറിന്‍റെ താമസ വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് ഇവിടെ നിന്ന് മാറ്റണമെന്നും വീടിന്‍റെ കിഴക്കുഭാഗത്തായി സ്ഥാപിക്കണമെന്നും ആർഡിഒ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ നിർദേശം പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആകർഷകമായ വാഗ്ദാനം നൽകി കബളിപ്പിച്ചത് എട്ടാം ക്ലാസുകാരനെ; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം