ചെന്നൈ: ശിവകാര്‍ത്തികേയന്‍റെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവായ സിനിമയാണ് അമരന്‍. കോമഡി പ്രണയ ഹീറോ ഇമേജില്‍ നിന്നും അടുത്തഘട്ടത്തിലേക്ക് അദ്ദേഹത്തെ എത്തിയ ചിത്രം ബോക്സോഫീസില്‍ 300 കോടി കളക്ഷന്‍ നേടിയിരുന്നു. ഇതോടെ എസ്.കെ തമിഴിലെ എ ലിസ്റ്റ് ടോപ്പ് ഹീറോകളുടെ പട്ടികയിൽ ഇടം നേടിയെന്നാണ് കോളിവുഡിലെ വിലയിരുത്തല്‍.
വീരമൃത്യുവരിച്ച മേജർ മുകുന്ദ് വരദരാജന്‍റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത അമരനില്‍ ശിവകാർത്തികേയൻ മേജറായാണ് എത്തിയത്. അമരൻ ചിത്രത്തിൽ ശിവകാർത്തികേയന്‍റെ നായികയായി സായി പല്ലവി അഭിനയിച്ചു.
കമല്‍ഹാസന്‍റെ നിര്‍മ്മാണ കമ്പനി രാജ് കമല്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്. രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ നൂറാം ദിന ആഘോഷം അടുത്തിടെ ചെന്നൈയില്‍ നടന്നു.
അതേ സമയം ഈ വേദിയില്‍ ഈ ചിത്രത്തിന് വാങ്ങിയ പ്രതിഫലം സംബന്ധിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞ കാര്യമാണ് വൈറലാകുന്നത്. ഈ സിനിമയ്ക്ക് 25 മുതല്‍ 30 കോടിവരെ ശിവകാര്‍ത്തികേയന്‍ വാങ്ങിയെന്നാണ് വിവരം.
അമരൻ 100-ാം ദിവസത്തെ വിജയോത്സവത്തിൽ സംസാരിക്കുമ്പോൾ ശിവകാർത്തികേയൻ പറഞ്ഞത് ഇതാണ് “എന്റെ ജീവിതത്തിൽ ആദ്യമായി എനിക്ക് ഈ ചിത്രത്തിലൂടെ സമയത്ത് ശമ്പളം ലഭിച്ചു. ഇത് വളരെ അപൂർവമാണ്. ചിലപ്പോൾ എന്‍റെ ശമ്പളത്തിൽ പകുതിയെ ലഭിക്കാറുള്ളൂ. പക്ഷേ, ആദ്യമായി ഒരു ചിത്രം റിലീസ് ആകുന്നതിന് ആറുമാസം മുമ്പ് തന്നെ ഞാൻ എന്റെ മുഴുവൻ ശമ്പളവും ലഭിച്ചു”.
എന്തായാലും താരങ്ങളുടെ ശമ്പളം വലിയ വാര്‍ത്തയാകുന്ന വേളയില്‍ ശിവകാര്‍ത്തികേയന്‍റെ വാക്കുകള്‍ വൈറലാകുകയാണ്. ഇത് പോലെ തന്നെ നേരത്തെ അയലന്‍ എന്ന ചിത്രം നല്ല രീതിയില്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് ശിവകാര്‍ത്തികേയന്‍ അതിന്‍റെ പ്രതിഫലം വേണ്ടെന്ന് പറഞ്ഞതായി വിവരം ഉണ്ടായിരുന്നു.
‘ഇത് സ്ഥിരം സംഭവം, അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ലല്ലോ’: പൊട്ടിത്തെറിച്ച് സായി പല്ലവി
അമരന്‍ ഒടിടി ഇറങ്ങി; സായി പല്ലവി കിടിലന്‍ അഭിനയം, പക്ഷെ മലയാളം നശിപ്പിച്ചു വിമര്‍ശനം !