അഹമ്മദാബാദ്: രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തുക എന്ന സ്വപ്നവുമായി കേരളം തിങ്കളാഴ്ച ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് – മൊട്ടേറ – നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക.
രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് കേരളം സെമി ഫൈനൽ കളിക്കുന്നത്. ഇതിന് മുൻപ് 2018-19 സീസണിലാണ് കേരളം രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് വിദർഭയായിരുന്നു എതിരാളികൾ.
ക്വാർട്ടർ ഫൈനലിൽ ആദ്യ ഇന്നിംഗ്സിലെ ഒരു റൺസിന്റെ ലീഡിന്റെ ബലത്തിൽ ജമ്മു കാശ്മീരിനെ മറികടന്നാണ് കേരളം സെമിയിലേക്കെത്തുന്നത്.
കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഇന്ന് കളിയ്ക്കാനിറങ്ങുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സൽമാൻ നിസാർ, മൊഹമ്മദ് അസറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ മികച്ച ഫോമിൽ ആണെന്നുള്ളത് കേരളത്തിന്റെ സാധ്യതകളെ വർദ്ധിപ്പിക്കുന്നു.