വിമാനത്തേക്കാള്‍ കുറഞ്ഞ യാത്രാ സമയം! സുപ്രധാന നഗരങ്ങളിലേക്ക് അതിവേഗ റെയില്‍വേ ഇടനാഴി പദ്ധതിയുമായി കേന്ദ്രം
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയെ ബന്ധിപ്പിക്കാനൻ അതിവേഗ റെയിൽവേ ഇടനാഴി പദ്ധതിയുമായി കേന്ദ്രം. 2 മണിക്കൂർ കൊണ്ട് ഹൈദരാബാദിൽ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാനാകും വിധത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. ശേഷം ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് 20 മിനിറ്റിൽ ചെന്നൈയിലുമെത്താം. ഇതോടെ യാത്രാ സമയം 10 മണിക്കൂർ വരെ കുറക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കു കൂട്ടൽ.
320 കിലോമീറ്റർ വേഗതയിലാകും അതിവേഗ റെയിൽ ഇടനാഴിയിൽ ട്രെയിൻ സഞ്ചരിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ വിമാന യാത്രയേക്കാൾ വേഗത്തിൽ ഈ മൂന്ന് നഗരങ്ങളെയും ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യമാകും ഒരുങ്ങുക. നിലവിൽ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ ഒരു മണിക്കൂർ 15 മിനിറ്റാണെടുക്കുന്നത്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താൻ വേണ്ട സമയം ഒരു മണിക്കൂർ 20 മിനിറ്റാണ്. എന്നാൽ ബോർഡിഗും മറ്റു സുരക്ഷാ ചെക്കിങ്ങുകളും ഉൾപ്പെടെ തീർന്നു വരുമ്പോൾ ഇത് 3 മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്ന സ്ഥിതിയാണുള്ളത്. അതിവേഗ റെയിൽ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ വിമാനത്തേക്കാൾ വേഗത്തിൽ യാത്രാ സൗകര്യമൊരുങ്ങും.
ഹൈദരാബാദ്-ചെന്നൈ അതിവേഗ ഇടനാഴിക്ക് 705 കിലോമീറ്റർ നീളവും ഹൈദരാബാദ്-ബെംഗളൂരു റൂട്ട് 626 കിലോമീറ്ററുമാണ് കണക്കാക്കിയിട്ടുള്ളത്. നിലവിൽ സർക്കാർ കൺസൾട്ടൻസി സ്ഥാപനമായ RITES ലിമിറ്റഡ് ഫൈനൽ ലൊക്കേഷൻ സർവേ നടത്തുന്നതിനായുള്ള ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. സർവേയിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ), പാതയുടെ അലൈൻമെന്റ്, ചെലവ് കണക്കാക്കൽ, ഗതാഗത സാധ്യതകൾ വിലയിരുത്തൽ എന്നിവ ഉൾപ്പെടുന്നു. ഈ അസെസ്മെന്റിനായി 33 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.