മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി; ചികിത്സയ്ക്കായി അരുണ്‍ സഖറിയ, അരിക്കൊമ്പന്‍റെ കൂട് മതിയോയെന്ന് പരിശോധന
തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി. വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറയുന്നു. അതേസമയം, ആനയെ കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി. രണ്ട് വർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയാമോ എന്ന ആലോചനയിലാണ് വനം വകുപ്പ്. കൊമ്പനെ ചികിത്സിക്കാനായി ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നെത്തും. ആനയെ നിരീക്ഷിച്ചശേഷം എങ്ങനെ ചികിത്സ നല്‍കാമെന്ന് തീരുമാനിക്കും.
ആനയെ പിടികൂടാന്‍ കഴിഞ്ഞാല്‍ ചികിത്സയ്ക്കായി എത്തിക്കേണ്ട കോടനാട് അഭയാരണ്യത്തിലെ ആനക്കൊട്ടിലിന്‍റെ അവസ്ഥ നേരിട്ടെത്തി പരിശോധിക്കും. രണ്ട് വർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂടിന് നേരിയ ബലക്ഷയം ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. മൂന്നാറില്‍ നിന്നും യൂക്കാലി മരങ്ങള്‍ വെട്ടി കൊണ്ടുവന്ന് പുതിയ കൂടുണ്ടാക്കണമെന്നാണ് വാഴച്ചാല്‍ ഡിഎഫ്ഒ ആദ്യം നല്‍കിയ റിപ്പോര്‍ട്ട്. അതിന് കാലതാമസം വരുമെന്നതിനാല്‍ പഴയ കൂട് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാവുമോ എന്നാണ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. കോടനാട്ടെ കൂട് അനുയോജ്യമാണോയെന്ന് വിശദമായി പരിശോധിക്കും. കോടനാട് ആനപരിപാലന കേന്ദ്രത്തിൽ അരിക്കൊമ്പനായി നിർമ്മിച്ച കൂടാണ് പരിശോധിക്കുന്നത്. കൂട് അനുയോജ്യമെങ്കിൽ ദൗത്യം ഉടൻ ആരംഭിക്കും. ആനയുടെ ആരോഗ്യ നില അടക്കം പരിശോധിച്ചാകും തുടർനടപടികൾ.