തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് (എൻക്യുഎഎസ്) അം ഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഒരു ആരോഗ്യ സ്ഥാപനത്തിന് പുതുതായി അംഗീകാരവും രണ്ട് ആരോഗ്യ സ്ഥാപനങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷം പുനഃഅംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ ആര്യങ്കാവ് കുടുംബാരോഗ്യ കേന്ദ്രം 96.53 ശതമാനം സ്കോർ നേടിയാണ് പുതുതായി അംഗീകാരം നേടിയത്.
തൃശൂർ ഗുരുവായൂർ നഗര കുടുംബാരോഗ്യ കേന്ദ്രം 87.08 ശതമാനം സ്കോറും, വയനാട് മുണ്ടേരി കൽപറ്റ നഗര കുടുംബാരോഗ്യ കേന്ദ്രം 95.67 ശതമാനം സ്കോറും നേടിയാണ് പുനഃഅം ഗീകാരം നേടിയെടുത്തത്.
ഇതോടെ സംസ്ഥാനത്തെ 201 ആശുപത്രികൾ എൻക്യുഎഎ സ് അംഗീകാരവും 85 ആശുപത്രികൾ പുനഃഅംഗീകാരവും നേടിയെടുത്തു.
അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെൻ്റർ, 136 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നാല് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻക്യുഎഎസ് അംഗീകാരം നേടി.
എൻക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. സംസ്ഥാനതല പരിശോധനയുമുണ്ടാകും.
എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെൻ്റീവ് ലഭിക്കുന്നു.
കൂടുതൽ ആശുപത്രികൾ എൻക്യുഎഎസ് നേടിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.