തിരുവനന്തപുരം: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ എൻസിപിക്കുണ്ടായ ശക്തിക്ഷയം കേരളത്തിലെ പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിൽ നിന്നും പടിയിറങ്ങാൻ പി.സി ചാക്കോയെ നിർബന്ധിതനാക്കിയെന്നും സൂചന.
അഖിലേന്ത്യാ തലത്തിൽ പവാറിന്റെ നേതൃത്വത്തിൽ ഇന്ത്യാമുന്നണിയിൽ തുടരുന്ന എൻസിപിക്ക് ഇനി രാഷ്ട്രീയ അസ്തിത്വമില്ലെന്നതാണ് യാഥാർത്ഥ്യം.
അതുകൊണ്ട് തന്നെ അവർ ഉടൻ എടുക്കാനിരിക്കുന്ന നിർണായക തീരുമാനങ്ങൾക്ക് മുമ്പ് ചാക്കോ സ്വയം രാജിവെച്ച് പുറത്ത് പോയതാണെന്നും സൂചനകളുണ്ട്.
ദേശീയതലത്തിൽ ജനങ്ങളുടെ അംഗീകാരം എൻസിപി അജിത് പവാർ പക്ഷത്തിന് ലഭിച്ച സ്ഥിതിക്ക് ശരദ്പവാർ അവര്‍ക്കൊപ്പം എൻഡിഎ ക്യാമ്പിലെത്തുമോയെന്ന ആശങ്ക ചാക്കോയ്ക്കുണ്ട്.
മറുവശത്ത് കോണ്‍ഗ്രസുമായി ലയിക്കാനും പവാർ ചർച്ചകൾ നടത്തിയിരുന്നു. അങ്ങനെയുണ്ടായാൽ അതും ചാക്കോയെ സംബന്ധിച്ച് സ്വീകാര്യമാവാനിടയില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് എൻസിപി ഒരു പ്രാദേശിക കക്ഷിയായി മാറണമെന്ന ആലോചന അദ്ദേഹത്തിനുണ്ടായിരുന്നു.
പര്യസമായി അത് പാർട്ടിക്കുള്ളിൽ വ്യക്തമാക്കപ്പെട്ടില്ലെങ്കിലും ചില ചർച്ചകളിൽ അതിന്റെ സൂചനകൾ ചാക്കോ നൽകിയപ്പോൾ തന്നെ ശശീന്ദ്രൻ പക്ഷം അതിനെ നഖശിഖാന്തം എതിർത്തിരുന്നു.
പാർട്ടിയിൽ തന്റെ തീരുമാനങ്ങൾക്കെതിരെ എതിർശബ്ദമുയർന്നതും അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും തന്നോട് കാണിക്കുന്ന തൊട്ടുകൂടായ്മയും അദ്ദേഹത്തെ അലോസരപ്പെടുത്തി.
ചാക്കോ നിയമിച്ച സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ രാജനടക്കമുള്ളവർ അദ്ദേഹത്തിനൊപ്പം നിന്നെങ്കിലും പാർട്ടിയിലെ ഭൂരിഭാഗം ഭാരവാഹികളും അദ്ദേഹത്തിന് എതിരായതും അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള തീരുമാനത്തിൽ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.