വൈക്കം: ജീർണ്ണാവസ്ഥയിലായ കൊതവറ പാലം പുനർ നിർമിക്കാൻ ഫണ്ടായി. പുതിയ പാലം നിർമിക്കാൺ ഇനി കാലതാമസം ഉണ്ടാകരുതെന്ന ആവശ്യവുമായി ജനങ്ങൾ.
വൈക്കം വെച്ചൂർ റോഡിന്റെ സമാന്തര പാതയായ ഉല്ലല-ടിവിപുരം റോഡിലെ കൊതവറ പാലം അപകടാവസ്ഥയിലായിട്ടു വർഷങ്ങളായി. ഇപ്പോൾ പുതിയ പാലം നിർമിക്കാൻ ബജറ്റിൽ 3.2 കോടി ഫണ്ടാണ് അനുവദിച്ചിരുക്കുന്നത്.
എന്നാൽ, മറ്റു പദ്ധതികൾ പോലെ പാലത്തിന്റെ നിർമാണത്തിൽ കാലതാസം നേരിട്ടാൽ വൻ ദുരന്തമാകും ഉണ്ടാവുക.
കാലപ്പഴക്കത്താൽ പാലത്തിന്റെ 4 തൂണുകളുടെയും കോൺക്രീറ്റ് അടർന്നു കമ്പികൾ ദ്രവിച്ച നിലയിലാണ്. കരിയാർ സ്പിൽവേ വന്നതോടെ ഈ റോഡിൽ വാഹനത്തിരക്കു കൂടി.
സ്കൂൾവാഹനങ്ങളും ഭാരം കയറ്റി വരുന്ന വാഹനങ്ങളും ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം എപ്പോൾ വേണമെങ്കിലും നിലംപൊത്താം. റോഡിനു വീതിയുണ്ടെങ്കിലും പാലത്തിന് ഒരു ബസ് കഷ്ടിച്ചു കടന്നുപോകാൻ മാത്രമുള്ള വീതിയാണുള്ളത്.
ഇരുവശങ്ങളിലും റോഡ് നിരപ്പിൽ നിന്നു പാലം ഉയർന്നുനിൽക്കുന്നതിനാൽ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ പാലത്തിൽ എത്തുമ്പോൾ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഇതു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു.
പാലത്തിന്റെ ഇരുവശങ്ങളിലും കൈവരികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു പലപ്പോഴായി വാഹനം ഇടിച്ചുതകർത്ത നിലയിലാണ്.
പ്രധാന റോഡിൽ എന്തെങ്കിലും ഗതാഗത തടസം ഉണ്ടായാൽ ഇതുവഴി വേണം വാഹനങ്ങൾ തിരിച്ചുവിടാൻ.സ്കൂളുകൾ കോളജ് ആശുപത്രി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന കൊതവറയിലേക്ക് ആയിരക്കണക്കിന് വാഹനങ്ങൾ ആണ് ദിനംപ്രതി കടന്നുപോകുന്നത്.
അങ്ങനെയുള്ള ഈ പാലത്തിന് അവസാന നിമിഷമെങ്കിലും ഫണ്ട് അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരു അപകടം സംഭവിക്കുന്നതിന് മുമ്പേ അടിയന്തരമായി പാലം പൊളിച്ചു പുതിയ പാലം നിർമാണം പൂർത്തീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.