രഞ്ജി ട്രോഫിയിൽ കേരളത്തിന് നാളെ ക്വാര്‍ട്ടർ പോര്, എതിരാളികൾ ജമ്മു കശ്മീർ, മത്സര സമയം; കാണാനുള്ള വഴികൾ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം നാളെ ജമ്മു കശ്മീരിനെ നേരിടും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം. മത്സരം ജിയോ സിനിമയില്‍ തത്സമയം കാണാനാകും. അഞ്ചുവർഷത്തിനു ശേഷമാണ് കേരളം ക്വാർട്ടർ കളിക്കുന്നത്.കഴിഞ്ഞ കളിയില്‍ ബിഹാറിനെതിരെ ഉജ്ജ്വല വിജയം നേടിയാണ് കേരളം നോക്ക് ഔട്ട് റൗണ്ടില്‍ കടന്നത്. ഗ്രൂപ്പ് സിയില്‍ നിന്ന് 28 പോയന്‍റുമായി രണ്ടാമതായാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ബിഹാറിനെതിരെ ഇന്നിങ്സ് ജയത്തോടെ ഗ്രൂപ്പിലെ മറ്റ് മൽസരങ്ങൾ അവസാനിക്കും മുൻപെ തന്നെ കേരളത്തിന് ക്വാർട്ടർ ഉറപ്പിക്കാനായിരുന്നു.
കർണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് ഹരിയാനയ്ക്കൊപ്പം കേരളം സി ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിന് യോഗ്യത നേടിയത്. ഏഴ് മൽസരങ്ങളിൽ മൂന്ന് വിജയവും നാല് സമനിലയും നേടിയ കേരളം ഒറ്റ മൽസരത്തിൽപ്പോലും തോൽവി വഴങ്ങിയില്ല. ബാറ്റിങ് – ബൗളിങ് നിരകൾ അവസരത്തിനൊത്തുയർന്നതാണ് സീസണിൽ കേരളത്തിന് കരുത്തായത്.
സ്മിത്തിനും ക്യാരിക്കും സെഞ്ചുറി, ശ്രീലങ്കക്കെതിരെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്
ഫോമിലുള്ള സൽമാൻ നിസാറിനും, മൊഹമ്മദ് അസറുദ്ദീനുമൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ് കരുത്താണ് കേരളത്തിന്‍റേത്. നിധീഷ് എംഡിയും ബേസിൽ എൻ പിയും,ബേസില്‍ തമ്പിയും ജലജ് സക്സേനയും ആദിത്യ സർവാതെയും അടങ്ങുന്ന പേസ് – സ്പിൻ ബൗളിങ് സഖ്യവും ശക്തം. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് കേരളം ക്വാർട്ടർ ഫൈനലിനിറങ്ങുന്നത്.
മറുവശത്ത് കേരളത്തെപ്പോലെ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ജമ്മു കശ്മീരും നോക്കൌട്ടിന് യോഗ്യത നേടിയിരിക്കുന്നത്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീര്‍ ഏഴ് മത്സരങ്ങളില്‍ അഞ്ചു വിജയം നേടി 35 പോയന്‍റുമായാണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ ഞെട്ടിച്ചാണ് കശ്മീരിന്‍റെ വരവ്. ആക്വിബ് നബി, യുദ്ധ്‌വീർ സിങ്, ഉമർ നസീർ എന്നിവരടങ്ങുന്ന പേസ് ബൌളിങ് നിരയാണ് കശ്മീരിന്‍റെ കരുത്ത്.
ശ്രീശാന്തിന് കേരള ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയില്ല, തുറന്നടിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ
ബാറ്റിങ് നിരയിൽ ശുഭം ഖജൂരിയ അടക്കമുള്ളവരും ഫോമിലാണ്. അതിനാൽ ക്വാർട്ടറിൽ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മറ്റ് ക്വാർട്ടർ ഫൈനൽ മൽസരങ്ങളിൽ വിദർഭ, തമിഴ്‌നാടിനെയും, മുംബൈ, ഹരിയാനയെയും, സൗരാഷ്ട്ര, ഗുജറാത്തിനെയുമാണ് നേരിടുക.