മനുഷ്യനെ നരി തിന്നുന്നതിലെ അരക്ഷിതാവസ്ഥയും ദുര്യോഗവും ആവിഷ്കരിക്കുന്ന കവിതയാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ ‘ബുദ്ധനും നരിയും ഞാനും’.
‘അരിയില്ല, തുണിയില്ല, ദുരിതമാണെന്നാലും നരി തിന്നാന്‍ നന്നോ, മനുഷ്യന്മാരെ’ എന്ന കവിതയിലെ വരികള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ എഴുതിയതാണെങ്കിലും ഈ 21-ാം നൂറ്റാണ്ടിലും പ്രസക്തമാണ്.
അതേ അരക്ഷിതാവസ്ഥയിലും ദുരിതത്തിലും ഗതികേടിലുമാണ് മലയോരജനത. വയനാട് മാനന്തവാടിയില്‍ കാപ്പിത്തോട്ടത്തില്‍ ജോലിക്കുപോയ ആദിവാസി വനിതയെ പട്ടാപ്പകലാണ് കടുവ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നത്.
നരഭോജിയായ കടുവ മറ്റേതു വന്യജീവിയേക്കാളും അപകടകാരിയാണ്. ഏതുനിമിഷവും മനുഷ്യജീവന്‍ അപകടത്തിലാകുന്ന അരക്ഷിതവും കൊടും ഭീതിയും നിറഞ്ഞ അവസ്ഥയാണ് മലയോരമേഖലയിലുള്ളത്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം 9 പേര്‍ കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കേരളത്തിലെ കാടുകളില്‍ 2010-ല്‍ 71 കടുവകള്‍ ഉണ്ടായിരുന്നത് 2023 ആയപ്പോള്‍ 213 ആയെന്നാണ് കണക്ക്.
വയനാട്ടിലെ ജനവാസകേന്ദ്രങ്ങളില്‍നിന്ന് 2012 മുതല്‍ 2022 വരെ 36 കടുവകളെ പിടികൂടിയിട്ടുണ്ട്. ആന, കടുവ, കാട്ടുപന്നി എന്നിവകളുടെ ആക്രമണത്തില്‍ 2020-21 ല്‍ മാത്രം 114 പേര്‍ കൊല്ലപ്പെട്ടു. മുറിവേല്പിക്കപ്പെട്ടവര്‍ 758. കൊല്ലപ്പെട്ട പശുക്കളുടെ എണ്ണം 514.
വന്യജീവി ആക്രമണങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട് ജില്ലയില്‍ മാത്രം 60 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 51 പേരെ കൊന്നത് കാട്ടാനകളാണ്. വയനാട്ടില്‍ 1980 മുതല്‍ 2023 വരെ വന്യമൃഗ ആക്രമണത്തില്‍ 151 പേര്‍ കൊല്ലപ്പെട്ടു.
ഇക്കാലയളവില്‍ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 88 പേര്‍ കൊല്ലപ്പെട്ടു. വന്യജീവി ആക്രമണത്തില്‍ ജില്ലയില്‍ 645 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 250 ല്‍ അധികം വീടുകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നു. 95 വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ കൃഷിനാശമുണ്ടായി.
മനുഷ്യരുടെ ജീവിതം വന്യജീവികള്‍ കാര്‍ന്നുതിന്നുകയാണ്. ചങ്കുപിടയ്ക്കുന്ന സങ്കടങ്ങളും മനസ്സുനോവിക്കുന്ന കണ്ണീര്‍കഥകളുമാണ് മലയോര ജനതയ്ക്ക് പറയാനുള്ളത്.
മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പ്രകൃതിയോടെന്നപോലെ മൃഗങ്ങളോടും മല്ലിട്ടാണ് മനുഷ്യന്‍ ജീവിച്ചത്.
മനുഷ്യന്‍ ക്രമേണ കാടിറങ്ങി സ്വന്തം ആവാസവ്യവസ്ഥയും വിഭവങ്ങളും ഭക്ഷണശൃംഖലയും രൂപപ്പെടുത്തി. സംഘര്‍ഷത്തില്‍ അയവും വന്നു.
എന്നാല്‍ ക്രമേണ കാട്ടിലെ കാലാവസ്ഥാവ്യതിയാനം, ഭക്ഷണ-കുടിവെള്ള ക്ഷാമം, കാടിനോടുചേര്‍ന്നുള്ള കൃഷി, വന്യമൃഗങ്ങളുടെ വംശവര്‍ദ്ധന തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ്.
ഭൂമിയില്‍ മനുഷ്യനോളം വലുതായിട്ടൊന്നുമില്ല, മനുഷ്യന് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് മേലയാകരുത് വന്യജീവി സംരക്ഷണ നിയമങ്ങള്‍.
ആധുനിക പ്രതിരോധ മാര്‍ഗ്ഗങ്ങളും പരിഷ്കൃതരാജ്യങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതികളും ഇവിടെ ആവിഷ്കരിക്കണം. സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതവേലികള്‍ വ്യാപകമായി നിര്‍മിക്കണം.
കേരളത്തിലെ വനങ്ങളുടെ അതിര്‍ത്തി 16,000 കിലോമീറ്ററാണ്. അതില്‍ 550 കി.മീറ്ററില്‍ മാത്രമാണ് ഇപ്പോള്‍ സൗരവേലിയുള്ളത്. വലിയ കിടങ്ങുകള്‍ ഉണ്ടാക്കിയും തേനീച്ചക്കോളനികള്‍ വനാതിര്‍ത്തിയില്‍ തുടരെ സ്ഥാപിച്ചും പരിഹാരം കണ്ടെത്താം.
ഭക്ഷണവും വെള്ളവും തേടി ജനവാസമേഖലയില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ ജലവും ഭക്ഷ്യവസ്തു ക്കളും കാട്ടിനുള്ളില്‍തന്നെ ലഭ്യമാക്കാനുള്ള വനംവകുപ്പിന്‍റെ ‘മിഷന്‍ ഫുഡ്, ഫോഡര്‍ ആന്‍റ് വാട്ടര്‍’ പദ്ധതി ഉടന്‍ നടപ്പിലാക്കണം.
വനാന്തരത്തിലെ ജലസ്രോതസ്സുകള്‍ പരിപാലിച്ചും ചെളി, മണല്‍ നീക്കംചെയ്ത് സംഭരണശേഷി കൂട്ടിയും പുതുതായി കുളങ്ങള്‍ നിര്‍മിച്ചും വെള്ളപ്രശ്നത്തിന് പരിഹാരം കണ്ടെത്താം.
മണ്ണിലെ സ്വാഭാവിക ജലാംശം ഇല്ലാതാക്കുന്ന അക്കേഷ്യാ, യൂക്കാലിപ്റ്റ്സ്, മാഞ്ചിയം മുതലായ വിദേശഇനം വൃക്ഷത്തോട്ടങ്ങള്‍ നീക്കംചെയ്യണം. മഞ്ഞക്കൊന്ന, ലെന്‍റാന, സെന്ന തുടങ്ങിയ അധിനിവേശസസ്യങ്ങളെ ഉന്മൂലനം ചെയ്യണം.
സ്വാഭാവിക വനങ്ങളെ വളരാന്‍ അനുവദിച്ച്, വനത്തിനകത്തെ വയലുകള്‍ വൃത്തിയാക്കി അവിടെ മുള, ഇല്ലി തുടങ്ങിയ തദ്ദേശീയ സസ്യങ്ങളും പ്ലാവ്, മാവ്, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കണം. മുളയും ഈറ്റയുമെല്ലാം ആനയുടെ വിശിഷ്ട ഭോജ്യമാണ്.
നമ്മുടെ വനത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയുള്ള മൃഗങ്ങളെ ശാസ്ത്രീയമായ രീതിയില്‍ ഇല്ലായ്മ ചെയ്തു വനത്തിന്‍റെ സന്തുലിതാവസ്ഥ വീണ്ടെടുക്കണം. കൂടുതലുള്ളതിനെ മൃഗശാലകള്‍ക്കും വന്യമൃഗകേന്ദ്രങ്ങള്‍ക്കും നല്കാം.
ഏറെ നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികള കേന്ദ്രവന്യമൃഗസംരക്ഷണനിയമം 62-ാം വകുപ്പില്‍ വ്യവസ്ഥചെയ്തിരിക്കുന്നതുപോലെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ കര്‍ഷകരെ അധികാരപ്പെടുത്തണം.
ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ് എന്നിവിടങ്ങളില്‍ കാട്ടുപന്നി, ചിലതരം കുരങ്ങുകള്‍ എന്നിവയെല്ലാം ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചുകഴിഞ്ഞു.
തമിഴനാട് സര്‍ക്കാര്‍ കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിട്ടുകഴിഞ്ഞു. കേരളത്തില്‍ വനപ്രദേശങ്ങളോടുചേര്‍ന്നാണ് 400-ല്‍പ്പരം പഞ്ചായത്തുകള്‍ ഉള്ളത്.
അവിടത്തെ ഒന്നരക്കോടിയോളം ജനങ്ങളാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്‍റെ മുള്‍മുനയില്‍ ജീവിക്കുന്നത്. മരണഭീതിയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
അത്യന്തം ആപത്കരവും ഭയാനകവുമായ ഈ അവസ്ഥക്ക് പരിഹാരം ഉണ്ടായേ തീരൂ. സ്വസ്ഥമായ ജീവിതം മനുഷ്യന്‍റെ അവകാശമാണ്. അത് സാര്‍ത്ഥകമാക്കേണ്ടത് അധികാരികളുടെ ബാധ്യതയാണ്. (8075789768)